വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കരുത് - ഇതൊരു മുന്നറിയിപ്പാണ്!

പാര്‍വ്വതിയും റായ് ലക്ഷ്മിയും പറഞ്ഞത് കള്ളമല്ല, പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വന്നിട്ടുണ്ട്; സ്ത്രീ സംഘടന

aparna| Last Modified ബുധന്‍, 5 ജൂലൈ 2017 (14:12 IST)
സിനിമയില്‍ അവസരത്തിനായി നടിമാരോട് കിടക്ക പങ്കിടാന്‍ പറയാറില്ലെന്ന് പറഞ്ഞ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ നിലപാടിനോട് തീര്‍ത്തും വിപരീതമാണ് വുമണ്‍ ഇന്‍ കളക്ടീവ് സംഘടനയുടെ നിലപാട്. ഫേസ്ബുക്കിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടില്‍ ഇന്നസെന്റ് നടത്തിയ പ്രസ്താവനയോട് തീര്‍ത്തും വിയോജിക്കുന്നുവെന്നാണ് സംഘടന വ്യക്തമാക്കുന്നത്.

വിമെണ്‍ ഇന്‍ സിനിമാ കളക്ടിവിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെറ് എടുത്ത നിലപാടിനോട് നന്ദി അറിയിക്കുന്നതായി ഇവര്‍ വ്യക്തമാക്കുന്നു. ‘നിലവിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. സമൂഹത്തിലുള്ള മേല്‍ കീഴ് അധികാരബന്ധങ്ങള്‍ അതേപടി അവിടെയും ആവർത്തിക്കപ്പെടുന്നുണ്ട്. അവസരങ്ങള്‍ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളിള്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നതും മേല്‍ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്ക്കുന്നതുകൊണ്ടാണ്‘. സംഘടന വ്യക്തമാക്കി.

‘സഹപ്രവര്‍ത്തകരായ ചിലര്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാര്‍വ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാര്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങള്‍ മാധ്യമ'ങ്ങളുമായി പങ്കുവച്ചിരുന്നു. സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവര്‍ ജാഗ്രത്താകണമെന്ന് WCC ആവശ്യപ്പെടുന്നു‘. - എന്നും കുറിപ്പില്‍ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :