യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; യുവാവും മാതാപിതാക്കളും ഒളിവില്‍

തൃശൂര്‍| JOYS JOY| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (11:52 IST)
പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവാവും മാതാപിതാക്കളും ഒളിവില്‍. ചേര്‍പ്പ് സ്വദേശിയായ ഷിബിനും മാതാപിതാക്കളുമാണ് സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയിരിക്കുന്നത്. ഇവരുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് ഇവരെ കണ്ടെത്താനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ യുവതിയെ പിന്നാലെയെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ശബ്ദവും പെണ്‍കുട്ടിയുടെ നിലവിളിയും കേട്ട് സമീപത്തെ വീടുകളില്‍ നിന്ന് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഓടിയെത്തി. യുവതിയെ ഇടിച്ചുതെറിപ്പിച്ച കാര്‍ വീണ്ടുമെത്തി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ എത്തിയവരുടെ ഇടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

ഈ സമയത്താണ് രക്ഷിക്കാന്‍ എത്തിയവര്‍ക്ക് കൂടി പരുക്കേറ്റത്. മൂന്നുപേര്‍ കാറിന്റെ ചില്ലിന് മുകളിലേക്ക് തെറിച്ചുവീണു. യുവതിയുടെ ശരീരത്തിലൂടെ കാര്‍ വീണ്ടും കയറിയിറങ്ങി. യുവതിയുടെ കാലിനും ഇടുപ്പെല്ലിനും പൊട്ടലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ അമൃത അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.

അമൃതയുടെ അമ്മ ശ്യാമള, പദ്മിനി, പ്രണയാഭ്യര്‍ഥന നിരസിച്ച യുവതി, രമ്യ, രാഹുല്‍ എന്നിവരുമാണ് പരിക്കേറ്റ് ചികിത്സയിലുള്ള മറ്റ് മൂന്നുപേര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :