മൈക്രോഫിനാന്‍സ് സ്ഥാപനം എന്നപേരില്‍ കോട്ടയത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

പാവപ്പെട്ടവരെ സഹായിക്കുന്നതിന് സഭയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന മൈക്രോഫിനാന്‍സ് സ്ഥാപനം എന്നപേരില്‍ കോട്ടയത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

കോട്ടയം, പൊലീസ്, വഞ്ചന, മൈക്രോഫിനാന്‍സ് kottayam police, cheating, microfinance
കോട്ടയം| സജിത്ത്| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (15:43 IST)
പാവപ്പെട്ടവരെ സഹായിക്കുന്നതിന് സഭയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന മൈക്രോഫിനാന്‍സ് സ്ഥാപനം എന്നപേരില്‍ കോട്ടയത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. പാലാ സ്വദേശിയായ സ്ത്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ ജില്ലകളിലുള്ള നൂറുകണക്കിന് പാവപ്പെട്ട വീട്ടമ്മമാരെ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കിയത്.

ലോണ്‍ ആവശ്യത്തിനുള്ള അംഗ്വത്തിനായി അയ്യായിരം രൂപ മുതല്‍ 12,500 രൂപ വരെ ഓരോരുത്തരില്‍ നിന്നും വാങ്ങുകയും ആവശ്യക്കാര്‍ക്ക് ഒന്നിലധികം ലോണുകള്‍ നല്‍കുകയും ചെയ്തായിരുന്നു ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്. കൂടാതെ കൂടുതല്‍ വിശ്വാസ്യതയ്ക്കായി ആധാര്‍, തെരഞ്ഞെടുപ്പ് ഐഡി എന്നിവയുടെ പകര്‍പ്പുകളും രണ്ട് ഫോട്ടോയും വാങ്ങിയിരുന്നു. ഇപ്രകാരം അംഗത്വമെടുക്കുന്നവര്‍ക്ക് 15 മുതല്‍ 30 ദിവസത്തിനകം ഒരുലക്ഷം രൂപവരെ ഈടില്ലാതെ ലോണായി നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

സ്ത്രീകളെ മാത്രമേ ഈ പദ്ധതിയില്‍ ചേര്‍ത്തിരുന്നുള്ളു. പ്രതിമാസം ആയിരം രൂപ വീതം മാത്രം തിരിച്ചടച്ചാല്‍ മതിയെന്നായിരുന്നു നിബന്ധന. പണം കൊടുത്തതിനോ വാങ്ങിച്ചതിനോ പ്രത്യേക രേഖകളൊന്നും തന്നെ ഇവര്‍
നല്‍കിയിരുന്നില്ല. പാവപ്പെട്ട കുടുംബത്തിലെ ഒരു വീട്ടമ്മയെ ആ കമ്പനിയുടെ പ്രദേശത്തെ കളക്ഷന്‍ ഏജന്റാക്കിയായിരുന്നു തട്ടിപ്പിന് തുടക്കം കുറിച്ചത്. ലക്ഷക്കണക്കിനു രൂപയാണ് ഇത്തരത്തില്‍ ഓരോ ഏജന്റുമാരും പിരിച്ച് നല്‍കിയിരുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് വിവരം പുറത്തുവന്നത്.

തട്ടിപ്പിനിരയായവര്‍ പൊലീസില്‍ പരാതി നല്‍കി. പാലാ സ്വദേശിനിയായ സ്ത്രീയാണ് തട്ടിപ്പ് നടത്തിയെതെങ്കിലും പിന്നില്‍ ഉന്നത കേന്ദ്രങ്ങള്‍ ഉള്ളതായാണ് പൊലീസിനു ലഭിക്കുന്ന സൂചന. പാലാ, തിടനാട്, പൊന്‍കുന്നം ഉള്‍പ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച് ഇതിനു മുമ്പും പരാതികളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :