മാണിക്ക് പിന്‍‌ഗാമി സി എഫ് തോമസ്, പി സി ജോര്‍ജ്ജിന് മന്ത്രിയാകണമെന്നില്ലെന്ന് ആന്‍റണിരാജു!

മാണി, ജോര്‍ജ്, ആന്‍റണി രാജു, ജോസ്, ബാര്‍ കോഴ
കോട്ടയം| മെല്‍‌വിന്‍ ഈശോ| Last Updated: ശനി, 24 ജനുവരി 2015 (12:31 IST)
കെ എം മാണി മന്ത്രിസ്ഥാനം രാജിവച്ചാല്‍ സ്വാഭാവികമായും സി എഫ് തോമസിനെ മന്ത്രിയാക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് പി സി ജോര്‍ജ്. ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ 50 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള കെ എം മാണി തീരുമാനിക്കില്ലെന്നും പി സി ജോര്‍ജ്.

എന്നാല്‍ കെ എം മാണി രാജിവയ്ക്കില്ലെന്ന് കേരള കോണ്‍ഗ്രസിലെ മറ്റൊരു ഉന്നത നേതാവ് ആന്‍റണി രാജു. പി സി ജോര്‍ജ് പറയുന്നതെല്ലാം വ്യക്തിപരമായ അഭിപ്രായമാണ്. താന്‍ മന്ത്രിയാകാനില്ല എന്നാണ് പി സി ജോര്‍ജ് ഈ അഭിപ്രായപ്രകടനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ജോസ് കെ മാണി സമുന്നതനായ നേതാവാണെന്നും ആന്‍റണി രാജു പറഞ്ഞു.

കെ എം മാണി രാജിവയ്ക്കുന്ന കാര്യത്തിലും പിന്‍‌ഗാമിയുടെ കാര്യത്തിലും കടുത്ത അഭിപ്രായഭിന്നതയാണ് കേരള കോണ്‍ഗ്രസിലുള്ളത്. ഇത് ഒരു പൊട്ടിത്തെറിയുടെ വക്കിലേക്ക് നീങ്ങുകയാണ്.

തന്‍റെ പിന്‍‌ഗാമിയായി ജോസ് കെ മാണി വരണമെന്നാണ് കെ എം മാണി ആഗ്രഹിക്കുന്നത്. നിലവില്‍ എം പിയായ ജോസ് കെ മാണി മന്ത്രിയായാല്‍ ആറുമാസത്തിനകം നിയമസഭയിലേക്ക് ജയിച്ചാല്‍ മതി. അതിനകം തന്‍റെ നിരപരാധിത്വം തെളിയിച്ച് മന്ത്രിസഭയില്‍ മടങ്ങിയെത്താല്‍ തനിക്ക് കഴിയുമെന്നാണ് മാണി വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പുകളുടെ ആവശ്യം വരുന്നില്ലെന്നും മാണി കണക്കുകൂട്ടുന്നു.

എന്നാല്‍, എന്തുസംഭവിച്ചാലും, ജോസ് കെ മാണിയെ മന്ത്രിസ്ഥാനത്തെത്താന്‍ അനുവദിക്കില്ലെന്നാണ് പി സി ജോര്‍ജും കൂട്ടരും പറയുന്നത്. കുടുംബവാഴ്ച അനുവദിക്കില്ലെന്നും മന്ത്രിയാകാന്‍ കഴിവുള്ള ഒട്ടേറെ നേതാക്കളുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും പി സി ജോര്‍ജ് പറയുന്നു.

മാണി രാജിവച്ചാല്‍, നിലവിലെ സാഹചര്യത്തില്‍ സി എഫ് തോമസ്, റോഷി അഗസ്റ്റിന്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരില്‍ ആരെങ്കിലും മന്ത്രിസ്ഥാനത്തേക്ക് വരാനാണ് സാധ്യത. പി ജെ ജോസഫിന് ധനകാര്യവകുപ്പ് നല്‍കണമെന്ന് ജോസഫ് വിഭാഗം വാദിക്കുന്നുണ്ട്. എന്നാല്‍ അതും അനുവദിക്കപ്പെടാനിടയില്ല.

ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്താല്‍ കേരള കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :