മാണി പറഞ്ഞതല്ലാതെ ഒന്നും ചെയ്തിട്ടില്ല, മാണി ഇനി പ്രാര്‍ത്ഥനയുമായി കഴിയട്ടെയെന്ന് പിസി

തൊടുപുഴ| JOYS JOY| Last Modified ശനി, 28 മാര്‍ച്ച് 2015 (08:25 IST)
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയുടെ അനുവാദമില്ലാതെ താന്‍ ഒന്നും പുറത്ത് പറഞ്ഞിട്ടില്ലെന്ന് പി സി ജോര്‍ജ്. തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനിഞ്ഞാന്ന് വരെ മാണി പറയാതെ ഒന്നും പുറത്തു പറഞ്ഞിട്ടില്ല. യു ഡി എഫിനെ ശിഥിലമാക്കാന്‍ മാണിയും കുട്ടൂനിന്നെന്നല്ലേ ഇതിന് അര്‍ത്ഥമെന്നും പി സി ചോദിച്ചു.
മാണി തന്നോട് കാണിച്ചത് ക്രൂരതയെന്നും പി സി ജോര്‍ജ് പറഞ്ഞത്.

ഇത് വിശുദ്ധയാഴ്ചയാണ്. യേശു കുരിശില്‍ കയറിയത് തന്റെയും മാണിസാറിന്റെയും ഒക്കെ പാപമോചനത്തിനു വേണ്ടിയാണ്. അതിന്റെ ആചരണസമയത്താണ് പാപിയായ താനും പാപിയായ മാണിസാറും വഴക്കുമായി നടക്കുന്നത്. അത് മോശമാണ്. ഇനി ഇക്കാര്യത്തില്‍ ദു:ഖവെള്ളിയാഴ്ച കഴിയാതെ ഒന്നും പറയില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

മാണി പറഞ്ഞതല്ലാതെ ഒന്നും താന്‍ ചെയ്തിട്ടില്ല. വിശുദ്ധവാരത്തിലാണ് താന്‍ ഇത് പറയുന്നത്. താന്‍ ഒരു ക്രിസ്ത്യാനിയാണ്.
മാണി 82 വയസ്സായ ആളാണ്. ഇനി പ്രാര്‍ത്ഥനയുമായി കഴിയണം. ആരോഗ്യമില്ലാത്തതിനാല്‍ മാണി ഉപവാസമെടുക്കേണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെയും പി കെ കുഞ്ഞാലിക്കുട്ടിയെയും രമേശ് ചെന്നിത്തലയെയും വിശ്വസിക്കാനുള്ള ധാര്‍മ്മികത മാണി കാണിക്കണം.
താന്‍ ആരെയും വിളിച്ച് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും തന്നോട് മാണി കാണിച്ചത് ക്രൂരതയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

അരുവിക്കരയിലെ സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിഞ്ഞശേഷം നിലപാട് അറിയിക്കാമെന്ന് പറഞ്ഞ പി സി വിജയിക്കാന്‍ എളുപ്പം നാടാര്‍ സ്ഥാനാര്‍തിയാണെന്നും പറഞ്ഞു. സോളാര്‍ കേസിലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാണി പുറത്തുപറയണമെന്നും പി സി ജോര്‍ജ് പറഞ്ഞു. താന്‍ സംതൃപ്‌തനും സന്തോഷവാനുമാണെന്നും ദു:ഖവെള്ളിയാഴ്ച കഴിഞ്ഞ് എല്ലാം പറയാമെന്നും പി സി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :