നാദിര്‍ഷായ്ക്ക് ക്ലാസെടുത്തത്, തിരുവനന്തപുരത്ത് നിന്നും വന്ന ഫോണ്‍‌കോള്‍; എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് കെ സുരേന്ദ്രന്‍

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്ന കാര്യങ്ങളെല്ലാം പച്ചവെള്ളം പോലെ അറിയാവുന്ന ഒരാളുണ്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍; കെ സുരേന്ദ്രന്‍ വീണ്ടും

aparna| Last Modified തിങ്കള്‍, 3 ജൂലൈ 2017 (09:32 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത് അവിശ്വസനീയ കഥകളാണ്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേസുമായി ബന്ധപ്പെട്ട് നടന്ന എല്ലാക്കാര്യങ്ങളും മുഖ്യമന്ത്രിക്ക് പച്ചവെള്ളം പോലെ അറിയാമെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു നേരിടുന്ന എല്ലാ പ്രതിസന്ധികളിൽ നിന്നും താൽക്കാലികമായെങ്കിലും രക്ഷപ്പെടാനും ചീത്തപ്പേരുകൾ കുറച്ചെങ്കിലും ഇല്ലാതാക്കാനും പററിയ ഒന്നാന്തരം അവസരമായിരുന്നു നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്സ് തെളിയിക്കുക എന്ന് സുരേന്ദ്രന്‍ പറയുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം ഒരു നാടകം മാത്രമാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

കെ സുരേന്ദ്രന്റെ വാക്കുകളിലൂടെ:

ഈ കേസ്സിൽ നടന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിന് പച്ചവെള്ളം പോലെ അറിയാം. ആദ്യദിവസം മുതലുള്ള എല്ലാ കാര്യങ്ങളും. എന്നാൽ അദ്ദേഹം അതിനു തയ്യാറില്ല എന്നാണ് തോന്നുന്നത്. കാരണം അദ്ദേഹം ഇഷ്ടക്കാർക്കുവേണ്ടി എന്തും ചെയ്യുന്ന നേതാവാണ്. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ കെ. കരുണാകരനെപ്പോലെ. അദ്ദേഹത്തിനു വേണ്ടപ്പെട്ട ആരോ ഒരാൾ ഈ കേസ്സിൽ അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുന്നുണ്ട് എന്നത് സത്യം.

അതുകൊണ്ടാണ് ഒരു എഡിജിപി നാദിർഷാക്കു നേരത്തെ ക്ളാസ്സുകൊടുത്തത്. ചോദ്യം ചെയ്യലിനിടയിൽ തിരുവനന്തപുരത്തുനിന്ന് വിളി വന്നത്. എന്തിന് ആദ്യദിവസം തന്നെ ഗൂഡാലോചന ചിലരുടെ ഭാവനയാണെന്ന് മുൻകൂറായി പ്രഖ്യാപിച്ചത്. ഇപ്പോൾ നടക്കുന്നതെല്ലാം ഒരു നാടകം മാത്രമാണ്. വിശദമായി ചോദ്യം ചെയ്തു എന്നാൽ ഒന്നും കണ്ടെത്താനായില്ല എന്ന പതിവു പോലീസ് നാടകം. ഇതുതന്നെയാണ് ഉമ്മൻചാണ്ടിയുടെ കാലത്ത് സോളാർകേസ്സിലും നടന്നത്. ഉമ്മൻചാണ്ടിയുടെ ഗതി തന്നെയാണ് പിണറായിയേയും കാത്തിരിക്കുന്നത് എന്നത് മാത്രമാണ് ഏക ആശ്വാസം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :