നാദിര്‍ഷാ ചോദ്യം ചെയ്യലിനു ഹാജരായി; മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തി; ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകം

നാദിര്‍ഷാ ചോദ്യം ചെയ്യലിനു ഹാജരായി

aparna| Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (11:18 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സംവിധായകന്‍ നാദിര്‍ഷാ ആലുവ പൊലീസ് ക്ലബിലെത്തി. പത്തേകാലോടെയാണ് നാദിര്‍ഷാ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായത്. ചോദ്യം ചെയ്യലിനു മുന്‍പായി നാദിര്‍ഷായെ മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തി.

ഹൈക്കോടതി നിർദേശിച്ചതനുസരിച്ചു വെള്ളിയാഴ്ച നാദിര്‍ഷ പൊലീസിനു മുന്നില്‍ ഹാജരായെങ്കിലും ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നടന്നില്ല. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച രാവിലെ 10ന് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാവാൻ നാദിർഷായോട് അന്വേഷണസംഘം ആവശ്യപ്പെട്ടത്.

അതോടൊപ്പം, കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങൾ. കേസിലെ കോടതി നടപടികൾ രഹസ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമായിരുന്നു ഇത്.

നടൻ ദിലീപ് നാലാം തവണയാണു ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തുന്നത്. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളി. തുടർന്നാണ് ദിലീപ് വീണ്ടും കീഴ്ക്കോടതിയെ സമീപിക്കുന്നത്. ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :