ദിലീപിനെ സഹായിച്ചത് മന്ത്രി? കുരുക്കുകള്‍ മുറുകുന്നു!

ഇനി രക്ഷയില്ല... ഓരോരുത്തരായി പുറത്തേക്ക്

കൊച്ചി| aparna| Last Modified ശനി, 15 ജൂലൈ 2017 (11:13 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പുറത്തു വരികയാണ്. ഇപ്പോള്‍ പുറത്തുവരുന്നത് ദിലീപിന്റെ ആഡംബര സമുച്ചയമായ ഡി സിനിമാസിനെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ആണ്. ഈ സമുച്ചയത്തിനായി ചാലക്കുടിയിലെ അരയേക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജ രേഖകള്‍ ചമച്ച് കൈവശപ്പെടുത്തിയ പരാതിയിന്‍മേല്‍ ആരംഭിച്ച നടപടി തടഞ്ഞത് ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.

മന്ത്രി നല്‍കിയ ഉപകാരത്തിന് പ്രത്യുപകാരമായി മന്ത്രിയുടെ ബന്ധുവിന് സിനിമയില്‍ അഭിനയിക്കാന്‍ ദിലീപ് അവസരം നല്‍കുകയും ചെയ്തതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഉയര്‍ന്ന പ്രതിഫലവും ദിലീപ് മന്ത്രിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്ന് സൂചനകളുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നടപടി മന്ത്രി ഇടപെട്ട് തടയുകയായിരുന്നുവത്രേ.

ദിലീപിന്റെ ഡി സിനിമാസ് തീയറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി, ലാന്റ് റവന്യു കമ്മീഷണറോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, കമ്മീഷണറുടെ ഉത്തരവ് പ്രകാരം നടത്തിയ അന്വോഷണത്തില്‍ ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. തൃശൂര്‍ കളക്ടറായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയുടെ മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കളക്ടര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത് എന്നാണ് ആരോപണം. അതേസമയം നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. കസ്റ്റഡിയില്‍ തുടരുന്ന ദിലീപിനെ ചോദ്യം ചെയ്യുന്ന നടപടി അന്വേഷണ സംഘം തുടരുകയാണ്. നിലവില്‍ ആലുവ പോലീസ് ക്ലബിലാണ് ദിലീപുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :