തീഗോളത്തിന്റെ അവശിഷ്‌ടങ്ങള്‍ ജിയോളജി വകുപ്പിന് കൈമാറി

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (08:32 IST)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യമായ തീഗോളത്തിന്റെ അവശിഷ്‌ടങ്ങള്‍ ജിയോളജി വകുപ്പിന് കൈമാറി. സംഭവത്തെക്കുറിച്ചുള്ള തുടര്‍പഠനങ്ങള്‍ക്കാണ് ദേശീയ ജിയോളജി വകുപ്പിന് അവശിഷ്‌ടങ്ങള്‍ കൈമാറിയത്. റവന്യൂ-ദുരന്ത നിവാരണ വകുപ്പു മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചതാണ് ഇക്കാര്യം.

പെരുമ്പാവൂരിനടുത്തുള്ള കുറുപ്പംപടിയില്‍ നിന്ന് ലഭിച്ച അവശിഷ്‌ടം ഉല്‍ക്കാശകലം എന്ന പ്രാഥമിക നിഗമനത്തിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും. ലഭിച്ചത് ഉല്‍ക്കയാണ് എന്ന് സ്ഥിരീകരിക്കുന്നതിന് ദേശീയ ജിയോളജി വകുപ്പ് തുടര്‍ പഠനങ്ങള്‍ നടത്തും.

വ്യത്യസ്തങ്ങളായ ലാബോറട്ടറി പരീക്ഷണങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് കേരള സര്‍ക്കാരിനും കേന്ദ്ര മൈനിങ് വകുപ്പിനും ഭൗമശാസ്ത്ര വകുപ്പിനും ജിയോളജി വകുപ്പ് നല്‍കും.

ഉല്‍ക്കയാണെങ്കില്‍ അതിന്റെ ഒരു കഷണം കുസാറ്റ്, കേരളാ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, കേരളാ നാച്വുറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവയ്ക്ക് പഠനങ്ങള്‍ക്കായി നല്‍കണമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :