ഡിജിറ്റല്‍ കേരളയ്ക്ക് മോദിയുടെ നിര്‍ദ്ദേശം, റബ്ബര്‍ പ്രശ്നത്തില്‍ ധാരണ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൌഹൃദപരമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സൌഹൃദപരമായിരുന്നുവെന്ന് പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ന്യൂഡല്‍ഹി| rahul balan| Last Modified ശനി, 28 മെയ് 2016 (19:49 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സൌഹൃദപരമായിരുന്നുവെന്ന് പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും അനുഭാവപൂര്‍ണമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പിണറായി പറഞ്ഞു.

എല്ലാ വീടുകളിലും ശുചിമുറി പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കാനും വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സമന്വയിപ്പിക്കാനും ചര്‍ച്ചയില്‍ ധാരണയായതായും പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നൂറ് ശതമാനം ഡിജിറ്റല്‍ സംസ്ഥാനമാക്കുകയും അത് ബഹുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്ന തരത്തിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും പിണറായി പറഞ്ഞു.

റബ്ബര്‍ പ്രശ്നം പരിഹരിക്കുന്നതിനായി താങ്ങുവില പ്രഖ്യാപിക്കണമെന്ന നിര്‍ശം പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. തത്വത്തില്‍ അത് അംഗീകരിച്ചു. ഇതിന്റെ ഭാഗമായി റബ്ബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതായും പിണറായി പറഞ്ഞു. അതേസമയം, വില കുറയുമ്പോള്‍ റബ്ബര്‍ സംഭരിക്കാനായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി പദ്ധതികള്‍ രൂപീകരിക്കാന്‍ തീരുമാനമായെന്നും അദ്ധേഹം പറഞ്ഞു.

ആയുര്‍വേദം ആഗോള തലത്തിലേക്ക് എത്തിക്കുന്നതിനായുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി പിണറായി പറഞ്ഞു. വലിയ ബോട്ടുകള്‍ ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്താനുള്ള സാമ്പത്തിക സഹായം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതായും പിണറായി പറഞ്ഞു.

അതേസമയം, ധനകാര്യമന്ത്രി അരുണ്‍ ജെയിറ്റ്ലിയുമായും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് രാജ്നാഥ് സിങ്ങ് പറഞ്ഞെന്നും എന്നാല്‍ ബി ജെ പി നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകാന്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടെന്നും പിണറായി പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :