ജിഷയുടെ കൊലപാതകം: നിയുക്ത മുഖ്യമന്ത്രിയ്ക്ക് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതി; പിന്നില്‍ ഉന്നതകോണ്‍ഗ്രസ് നേതാവും മകനുമാണെന്ന് ആരോപണം

പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനിയായ ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് സാമൂഹ്യപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പരാതി നല്‍കി

കൊച്ചി, ജിഷ, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, കൊലപാതകം, പിണറായി വിജയന്‍ kochi, jisha, Jomon puthanpurakkal, murder, pinarayi vijayan
കൊച്ചി| സജിത്ത്| Last Modified ബുധന്‍, 25 മെയ് 2016 (15:55 IST)
പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനിയായ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് സാമൂഹ്യപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പരാതി നല്‍കി. കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷക്കാലത്തിലധികമായി പെരുമ്പാവൂരിലെ ഒരു ഉന്നതകോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു. ഈ നേതാവിനും അദ്ദേഹത്തിന്റെ മകനും കൊലപാതകവുമായി ബന്ധമുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ജോമോന്റെ ഫേസ്‌ബുക്ക് പേജിലാണ് പരാതിയായി നല്‍കിയ കത്ത് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജിഷവധം - മുഖ്യമന്ത്രിയ്ക്ക് ഇന്ന് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപം
സര്‍,
പെരുമ്പാവൂരിലെ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷക്കാലത്തിലധികമായി ജോലി ചെയ്തിരുന്നു. മേല്‍പ്പറഞ്ഞ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ മകളെന്ന നിലയില്‍ കൊല്ലപ്പെട്ട ജിഷ ടി നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തിന്‍മേല്‍ അവകാശം ചോദിക്കുകയും തരാതെ വന്നപ്പോള്‍ പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പെരുമ്പാവൂരിലെ കുറുപ്പുംപടി ഇരിങ്ങോളില്‍ കുറ്റിക്കാട്ട് പറമ്പില്‍ സ്വന്തം വീട്ടില്‍ 28.04.2016 ന് അതിദാരുണമായും മൃഗീയവുമായി ജിഷ കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ മേല്‍പ്പറഞ്ഞ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ മകനും മറ്റും എതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ടില്‍ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണ്.രാജ്യത്തെ തന്നെ നടുക്കിയ കൊലക്കോസ്സായിട്ടുപോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാന്‍ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചത്.

പോസ്റ്റുമോര്‍ട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ച വന്നു. കൊലപാതകം നടന്ന വീട് തെളിവ് നശിപ്പിക്കാതിരിക്കാന്‍ വേണ്ടി പൊലീസ് ബന്തവസ്സിലെടുത്ത് സീല്‍ ചെയ്തില്ല. ഇതുമൂലം വിലപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനിടയായി. ആരോപണ വിധേയനായ ഉന്നതകോണ്‍ഗ്രസ്സ് നേതാവ് നിയമിപ്പിച്ച കുറുപ്പുംപടി എസ് ഐയും സി ഐ യും ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണ സംഘത്തില്‍ മുഴുവന്‍ തെളിവും നശിപ്പിക്കാന്‍ കൂട്ടുനിന്നിരുന്നു. വീഴ്ചവരുത്തിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പൊലീസ് എഡിജിപി ശ്രീമതി ബി സന്ധ്യയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുവാന്‍ ബഹു മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണെമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹാദരപൂര്‍വ്വം
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

25.5.2016
തിരുവനന്തപുരം

വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :