ജര്‍മനിയില്‍ മലയാളിയായ യുവതിയെ കൊന്ന് കുഴിച്ചുമൂടി; ഭര്‍ത്താവ് അറസ്റ്റില്‍

മലയാളി യുവതിയെ ജര്‍മന്‍കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തി സ്വന്തം തോട്ടത്തില്‍ കുഴിച്ചുമൂടി.

ഡൂയീസ്ബുര്‍ഗ്, കൊലപാതകം, പൊലീസ്, അറസ്റ്റ് douisberg, murder, police, arrest
ഡൂയീസ്ബുര്‍ഗ്| സജിത്ത്| Last Modified ശനി, 21 മെയ് 2016 (16:21 IST)
മലയാളി യുവതിയെ ജര്‍മന്‍കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തി സ്വന്തം തോട്ടത്തില്‍ കുഴിച്ചുമൂടി. മദ്ധ്യജര്‍മന്‍ നഗരമായ ഡൂയീസ്ബുര്‍ഗിന് അടുത്തുള്ള ഹോംബെര്‍ഗിലാണ് മലയാളികളെ നടുക്കിയ ദാരുണമായ ഈ സംഭവം നടന്നത്.

ജര്‍മനിയിലെ രണ്ടാം തലമുറക്കാരിയായ ജാനെറ്റ് (34) എന്ന യുവതിയെയാണ് ഭര്‍ത്താവ് റെനെ ഫെര്‍ഹോവന്‍ (33) വകവരുത്തിയത്. ഇവര്‍ക്ക് ആലീസ് എന്നു പേരുള്ള എട്ടുമാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. ജാനെറ്റിനെ കാണാനില്ലെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് ഇവരുടെ സ്വന്തം വീട്ടിലെ പുറകവശത്തുള്ള തോട്ടത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ ജാനെറ്റിന്റെ മൃതദേഹം പൊലീസ് വെള്ളിയാഴ്ച വൈകുന്നേരം കണ്ടെടുത്തത്.

ജര്‍മനിയിലെ ആദ്യ തലമുറക്കാരായ അങ്കമാലി സ്വദേശി സെബാസ്റ്റിയന്‍ കിഴക്കേടത്തിന്റെയും റീത്തയുടെയും ഏകമകളാണ് കൊല്ലപ്പെട്ട ജാനെറ്റ്. കഴിഞ്ഞ ഏപ്രില്‍ 13 മുതലാണ് ജാനെറ്റിനെ കാണാനില്ലെന്നുള്ള വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാണാനില്ലെന്ന വിവരം ഭര്‍ത്താവ് ഫെര്‍ഹോവന്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. ജാനെറ്റ് സ്വമേധയാ വീടുവിട്ടു പോയെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ ഫെര്‍ഹോവന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിയുന്നത്. കൃത്യം നടത്തിയത് താനാണെന്ന് റെനെ ഫെര്‍ഹോഫന്‍ പൊലീസിനോട് സമ്മതിച്ചു. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പ്രതിയെ ശനിയാഴ്ച ജഡ്ജി മുമ്പാകെ എത്തിയ്ക്കുമെന്ന് പൊലീസ് വക്താവ് ഡാനിയേലാ ക്രാഷ് അറിയിച്ചു.

ജാനെറ്റിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ സെബാസ്റ്റിയന് ലഭിച്ചിരുന്നു. ജാനെറ്റ് എന്നപേരില്‍ ഫെര്‍ഹോഫനാണ് ഇത് അയച്ചിരുന്നതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. സ്‌കൂള്‍തലം മുതലേ ഫെര്‍ഹോവനും ജാനെറ്റും കൂട്ടുകാരായിരുന്നു. കഴിഞ്ഞ 15 കൊല്ലമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം അങ്കമാലിയില്‍ വെച്ചാണ് നടന്നത്.

ജര്‍മനിയിലെ രണ്ടാം തലമറക്കാരിയായ ജാനെറ്റ് കലാരംഗത്ത് ഏറെ സജീവമായിരുന്നു. മികച്ച ഒരു നര്‍ത്തകി കൂടിയായിരുന്നു ജാനെറ്റ്. കൊലപാതകത്തിന്റെ കാരണം ഇതുവരേയും അറിവായിട്ടില്ല. എന്നാണ് കൊല നടന്നതെന്നോ എങ്ങിനെയാണ് കൊലപ്പെടുത്തിയതെന്നോ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഇതേകുറിച്ച് എന്തെങ്കിലുമൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയൂയെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തുന്നതിനായി പൊലീസ് ഒരു കമ്മീഷനെയും നിയോഗച്ചിട്ടുണ്ട്. ജര്‍മന്‍ മലയാളി സമൂഹത്തില്‍ ഏറെ അറിയപ്പെടുന്നവരാണ് ജാനെറ്റിന്റെ മാതാപിതാക്കളായ സെബാസ്റ്റിയനും റീത്തയും. അതുകൊണ്ടുതന്നെ ദാരുണമായ ഈ കൊലപാതകം ജര്‍മനിയിലെ മലയാളികളെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.

വാര്‍ത്ത അയച്ചു തന്നത്: ജോസ് കുമ്പിളുവേലില്‍

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :