ജനപ്രിയന്‍ അകത്തോ അതോ പുറത്തോ ? ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദിലീപ് നല്‍കിയ രണ്ടാമത്തെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2017 (08:05 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നല്‍കിയ രണ്ടാമത്തെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ദിലീപ് നല്‍കിയ ജാമ്യാപേക്ഷകള്‍ കോടതി തള്ളിയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളില്‍ ഒരു വസ്തുതയുമില്ലെന്ന വാദവുമായാണ് ദിലീപ് വീണ്ടും കോടതിയിയെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ ഹര്‍ജിയില്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപും സംഘവും.

അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുകയും അദ്ദേഹത്തിന്റെ മാനേജര്‍ അപ്പുണ്ണി അടക്കമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം അനുദവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം ഈ കേസ് മാറ്റി വച്ചത്. മാത്രമല്ല ദിലീപിന്റെ റിമാന്‍ഡ് കാലാവധിയും ഇന്നാണ്
അവസാനിക്കുന്നത്. അതേസമയം, കേസ് നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കുകയാണെന്നും അതിനാല്‍ ദിലീപിന് ജാമ്യം അനുവധിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. അതിനാല്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുകയായിരിക്കും പ്രോസിക്യൂഷന്‍ ചെയ്യുക.

കഴിഞ്ഞ വെളളിയാഴ്ച കോറ്റതിയിലെത്തിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഇന്നുണ്ടായേക്കും. അതേസമയം, പൊലീസിന്റെ പ്രത്യേകിച്ച്, എഡിജിപി ബി സന്ധ്യ കേസില്‍ ഇടപെട്ടുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ദിലീപിന്റെ ജാമ്യപേക്ഷക്കെതിരെ പൊലീസ് മറുപടി സത്യവാങ്മൂലം നിലവില്‍ സമര്‍പ്പിച്ചിട്ടുമില്ല. കേസില്‍ വാദം കേട്ട ശേഷം ഇന്ന് തന്നെ കോടതി വിധി പറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :