ജങ്കാറില്‍ നിന്ന് കാര്‍ നദിയില്‍ വീണു; വൃദ്ധയ്ക്ക് ദാരുണാന്ത്യം

ജങ്കാറില്‍ നിന്ന് കാര്‍ പെരിയാറ്റില്‍ വീണു വൃദ്ധ മരിച്ചു

ആലുവ| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2017 (12:36 IST)
പെരിയാറിലെ ചൊവ്വര കടവില്‍ നിന്ന് കുട്ടമശേരി ഫെറിയിലേക്ക് പോയ ജങ്കാറിലുണ്ടായിരുന്ന കാര്‍ നദിയില്‍ വീണ് കാറിലുണ്ടായിരുന്ന 83 കാരി മുങ്ങിമരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകന്‍ അബൂബക്കര്‍, മകള്‍ ഫാത്തിമ ബീവി, മകന്‍റെ ഭാര്യ റഷീദ എന്നിവരെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്.

പറമ്പയം എളമനയിലെ പരേതനായ കുഞ്ഞുമുഹമ്മദിന്‍റെ ഭാര്യ ഖദീജാ ബീവിയാണ് മുങ്ങിമരിച്ചത്. ബന്ധു വീട്ടില്‍ പോയ ശേഷം കാര്‍മ്മല്‍ മനയ്ക്കപ്പടിയിലെ വീട്ടിലേക്ക് പോകവേ ജെട്ടിയോട് അടുക്കാറാകവേ 25 മീറ്റര്‍ അകലെ വച്ച് കാര്‍ ജങ്കാറില്‍ നിന്നുരുണ്ട് നദിയിലേക്ക് മറിഞ്ഞത്. ഇവരെ കാത്തു നിന്നയാളും
ജങ്കാറിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളും ചേര്‍ന്നാണ് കാറില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.

എന്നാല്‍ ഇവരെ ആലുവയിലെ കാരോത്തുകുഴിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഖദീജാ ബീവി മരിച്ചിരുന്നു. കാറിന്‍റെ ഹാന്‍ഡ് ബ്രേക്ക് ഇടാത്തതും ജങ്കാറിന്‍റെ മുന്നിലുള്ള വലിയ ചങ്ങല കുറുകെ വലിച്ചു കെട്ടാതിരുന്നതും അപകടത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :