ചുവരെഴുത്ത് എന്ന കൊടും കുറ്റകൃത്യത്തിന് പലതവണ പൊലീസ് പിടിക്കേണ്ടതായിരുന്നു ആ സംവിധായകനെ!

88 വയസ്സുള്ള അദ്ദേഹത്തിനുള്ള അറിവ് പോലും ആ ടീച്ചർക്ക് ഇല്ലാതെ പോയല്ലോ! സംവിധായകന്റെ വാക്കുകൾ വൈറലാകുന്നു!

aparna shaji| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2016 (10:55 IST)
ഏറണാകുളം മഹാരാജാസ് കോളജില്‍ പോസ്റ്ററൊട്ടിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ പ്രിന്‍സിപ്പലില്‍ കെ എല്‍ ബീനയെ വിമര്‍ശിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. തന്നെ പഠിപ്പിച്ച സ്കൂളുകളിലേയും കോളേജുകളിലേയും പ്രിൻസിപ്പൽമാർ വിചാരിച്ചിരുന്നേൽ ഈ ചുവരെഴുത്ത് എന്ന കൊടും ക്രൂരതയ്ക്ക് പല തവണ തന്നെ പൊലീസ് പിടിച്ചേനെ എന്ന് സംവിധായകൻ പറയുന്നു.

കോളേജ് ചുവരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ചുവരെഴുത്ത് നടത്തിയതിന്റെ പേരിലാണ് കേസ് കൊടുത്തതെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, സംഭവത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും സര്‍ഗാത്മക വഴികള്‍ സ്വീകരിച്ച മഹാരാജാസ് കോളേജില്‍ ആറു വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതും പരാതി നൽകിയതും ന്യായമായ കാര്യമല്ലെന്ന് വിദ്യാർത്ഥികളടക്കം പലരും പറയുന്നു.

ബി ഉണ്ണികൃഷ്ണന്റെ വാക്കുകളിലൂടെ:

മഹാരാജാസ്‌ കോളേജിലെ 'ചുവരെഴുത്ത്‌' സംഭവത്തെക്കുറിച്ച്‌ രണ്ട്‌ ദിവസമായി വായിക്കുന്നു. പഠിച്ച സ്കൂളുകളിലേയും കോളേജുകളിലേയും എല്ലാ ഹെഡ്മാസ്റ്റർമ്മാരേയും പ്രിൻസിപ്പൽമാരേയും മനസ്സിൽ വണങ്ങുന്നു. അവരൊന്നു വിചാരിച്ചിരുന്നേൽ എന്നെയൊക്കെ എത്രവട്ടം പോലിസുകൊണ്ടുപോയേനേ, ചുവരെഴുത്ത്‌ എന്ന കൊടും കുറ്റകൃത്യത്തിന്‌. ഇപ്പോൾ 88 വയസുള്ള എന്റെ അച്ഛൻ ഒരു റിട്ടയേർഡ്‌ കോളേജ്‌ പ്രിൻസിപ്പലാണ്‌. മഹാരാജാസിലെ വാർത്ത കണ്ടിട്ട്‌ ഇന്നലെ അച്ഛൻ എന്നോട്‌ പറഞ്ഞു, " ആ പ്രിൻസിപ്പലിന്‌ കാര്യമായി എന്തോ കുഴപ്പമുണ്ട്‌."

ബഹുമാന്യയായ പ്രിൻസിപ്പൽ ബീന ടീച്ചർ, ടീച്ചർ ഇരിക്കുന്ന കസേരയിൽ മുമ്പൊരാളിരുന്നിട്ടുണ്ട്‌. ചെരുപ്പിടാതെ, മണ്ണിൽച്ചവിട്ടി, സദാ കുട്ടികൾക്കിടയിൽ നടന്ന ഭരതൻ മാഷ്‌. ഒരുപക്ഷേ, ഏറ്റവും ജനാധിപത്യപരമായി വിദ്യാർത്ഥികളോടിടപെട്ട കോളേജ്‌ പ്രിൻസിപ്പൽ അദ്ദേഹമായിരിക്കും. ദയവായി, ആ വലിയ മനുഷ്യന്റെ സ്മരണയെ അപമാനിക്കരുത്‌. സ്വന്തം വിദ്യാർത്ഥികളെ തുറുങ്കിലടയ്ക്കപ്പെടേണ്ട കുറ്റവാളികളായി കാണുന്ന ഒരാൾക്ക്‌ പറഞ്ഞിട്ടുള്ള പണിയല്ല, പ്രിൻസിപ്പലുദ്യോഗം. ഒരിക്കൽ ഒരു വാദം ക്ലാസിൽ അവതരിപ്പിച്ച നരേന്ദ്രപ്രസാദ്‌ സാറിനോട്‌, വിദ്യാർത്ഥിയായ ഞാൻ പറഞ്ഞു, " Sir, I beg to disagree with you." തീഷ്ണമായി എന്നെ നോക്കിയിട്ട്‌, സാറ്‌ ചോദിച്ചു, " Why do you have to beg when it is your right to disagree with the teacher?" അതാണ്‌ അദ്ധ്യാപകൻ; അതാവണം അദ്ധ്യാപകൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :