ഗൗരിയമ്മ ഇടതുപക്ഷത്തേക്ക്; ജനുവരിയിലെ സംസ്ഥാന സമ്മേളനത്തില്‍ അന്തിമ തീരുമാനം

ആലപ്പുഴ| WEBDUNIA|
PRO
PRO
യുഡിഎഫിനോട് നീരസത്തില്‍ കഴിയുന്ന ജെഎസ്എസ് നേതാവ് കെ ആര്‍ ഇടതുപക്ഷത്തേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജനവരി 23, 24 തീയതികളില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം മുന്നണിക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന ജില്ലാ സമ്മേളനങ്ങളില്‍ യുഡിഎഫിനുനേരെ കടുത്ത വിമര്‍ശമാണ് ഉയരുന്നത്.

രണ്ടുദിവസം മുമ്പ് പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ച് കൊല്ലത്ത് ജെഎസ്എസ് യുവജനസംഘടനയായ ജെവൈഎസ് ഫ്ലക്‌സ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം അരൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ യുഡിഎഫിനെ വിമര്‍ശിച്ചത് ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. യുഡിഎഫിന്റെ ഭരണനേട്ടം സരിത മാത്രമെന്നാണ് ഗൗരിയമ്മ അരൂരില്‍ പ്രസംഗിച്ചത്. വികസനത്തിനായുള്ള പ്രക്ഷോഭത്തില്‍ അരൂര്‍ എംഎല്‍എ എഎം ആരിഫുമായി കൈകോര്‍ക്കാനും അവര്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. ഇതു സിപി‌എമ്മുമായി സഹകരണം തുടങ്ങാനുള്ള നേതൃത്വത്തിന്റെ ആഹ്വാനമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നിലവില്‍ ആലപ്പുഴയില്‍ യുഡിഎഫ് യോഗത്തിലും മറ്റു പരിപാടികളിലും ജെഎസ്എസ് വിട്ടുനില്‍ക്കുകയാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഗൗരിയമ്മയെ നേരിട്ട് ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ എം മുരളി ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല. ജനുവരിയിലെ സംസ്ഥാന സമ്മേളനം കഴിയട്ടെ എന്നായിരുന്നു ഗൌരിയമ്മയുടെ മറുപടി.

ജെഎസ്എസിനെ യുഡിഎഫ്. നേതൃത്വം ഒതുക്കുന്നുവെന്ന പരാതിയാണ് ഗൗരിയമ്മ തന്നെ സന്ദര്‍ശിച്ച ഘടകകക്ഷിനേതാക്കളോട് പറഞ്ഞത്. ബോര്‍ഡ് - കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പങ്കുവച്ചതില്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി തോല്പിച്ചു എന്നിങ്ങനെയാണ് പരാതികള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :