ഗുരുതര വിഷയമാണ്, ചര്‍ച്ച വേണം; ബിജെപിയുടെ കോഴ വിവാദം വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

പ്രശ്നം ഗുരുതരം; ഊരാക്കുടുക്കില്‍ ബിജെപി

ന്യൂഡല്‍ഹി| aparna| Last Modified വെള്ളി, 21 ജൂലൈ 2017 (09:05 IST)
ബിജെപിയുടെ മെഡിക്കല്‍ കോളെജ് കോഴ വിവാദം വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. സ്വകാര്യ മെഡിക്കല്‍ കോളെജ് സ്ഥാപിക്കാമെന്ന് പറഞ്ഞ് ബിജെപിയുടെ നേതാക്കള്‍ 5.6 കോടി രൂപ കോഴവാങ്ങിയെന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് വീണ്ടും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട്.

ബിജെപിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും സഭ നിര്‍ത്തി വെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് എംബി രാജേഷ് എംപി നോട്ടീസ് നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ബിജെപി സഹകരണ സെൽകണ്‍വീനർ ആർഎസ് വിനോദിനെ പാർട്ടിയിൽ​നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.

വിനോദിനെതിരെയുള്ള ആരോപണങ്ങള്‍ അതീവഗുരുതരമാണെന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് വിനോദ് കളങ്കമുണ്ടാക്കിയതായി പാര്‍ട്ടി വിലയിരുത്തുന്നെന്നും കുമ്മനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :