കോഴിക്കോട് വ്യാജമദ്യം കഴിച്ച് രണ്ടു പേര്‍ മരിച്ചു; നാലുപേരുടെ നില അതീവ ഗുരുതരം

സ്പിരിറ്റിന് മീതെ ബ്രാണ്ടി കഴിച്ചവര്‍ രക്ഷപ്പെട്ടു

kozhikkode, death, alcohol,  കോഴിക്കോട്, വ്യാജമദ്യം, മരണം
കോഴിക്കോട്| സജിത്ത്| Last Modified ശനി, 22 ജൂലൈ 2017 (14:44 IST)
കോഴിക്കോട് മലയമ്മയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു. ചാത്തമംഗലം സ്വദേശിയായ ബാലന്‍(54), സ്വകാര്യ ആശുപത്രി ജീവനക്കാരനായ സന്ദീപ് (38) എന്നിവരാണ് മരിച്ചത്. മരണപ്പെട്ടവര്‍ക്കൊപ്പം മദ്യപിച്ച നാല് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

ചേക്കുട്ടി, ഹരിദാസ്, തൊമ്മന്‍, സുരേഷ് എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഹരിദാസന്റെ നില അതീവ ഗുരുതരമാണ്. ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് നേര്‍പ്പിച്ച് നേരിട്ട് കഴിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന പ്രാഥമിക വിവരം.

മരിച്ച സന്ദീപിന്റെ വീട്ടില്‍ വ്യാഴാഴ്ച കിണര്‍ നന്നാക്കുന്നതിനിടെ എട്ട് പേരാണ് മദ്യ കഴിച്ചത്. ഇതില്‍ ചിലര്‍ നേരിട്ട് സ്പിരിറ്റ് കഴിക്കുകയും മറ്റ് ചിലര്‍ സ്പിരിറ്റ് കഴിച്ചതിന് ശേഷം ബ്രാണ്ടി കഴിക്കുകയുമായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ പിന്നീട് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതില്‍ ബാലന്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ മരിച്ചു. സന്ദീപിനെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്വകാര്യ ആശുപത്രി ജീവനക്കാരനായ സന്ദീപ് കൊണ്ടു വന്ന മീഥൈല്‍ ആല്‍ക്കഹോള്‍ ചേര്‍ന്ന സ്പിരിറ്റാണ് ഇവര്‍ കുടിച്ചത്. ആശുപത്രി ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന തരത്തിലുള്ള സ്പിരിറ്റായിരുന്നു ഇത്. സ്പിരിറ്റ് കുടിച്ചതിന് ശേഷം ബ്രാണ്ടി കൂടി കഴിച്ച രണ്ട് പേര്‍ക്ക് കാര്യമായ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. മരിച്ച രണ്ടുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതോടെ പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് മറ്റുള്ളവരേയും അവശ നിലയില്‍ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :