കൊടിമരം തകർക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സർക്കാർ തീരുമാനം അപകടം പിടിച്ചതാണ്: കുമ്മനം രാജശേഖരൻ

ഒടുവിൽ കുമ്മനം രാജശേഖരൻ അത് വെളിപ്പെടുത്തി, പക്ഷേ ഇങ്ങനെ പറയുമെന്ന് ആരും കരുതിക്കാണില്ല

തിരുവനന്തപുരം| aparna| Last Modified ചൊവ്വ, 27 ജൂണ്‍ 2017 (08:18 IST)
ശബരിമല സന്നിധാനത്ത്​ പുതുതായി പ്രതിഷ്​ഠിച്ച സ്വർണക്കൊടിമരത്തിലേക്ക്​ മെർക്കുറി ഒഴിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നു. സംഭവം ഒതുക്കി തീർക്കാനും ലഘൂകരിച്ച് തള്ളിക്കളയാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന്
ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.

മെർക്കുറി ഒഴിച്ചത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്‍റെ ഭാഗമാണെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. എന്നാൽ, പൊലീസിന്റെ ഈ വാദം തെറ്റാണെന്ന് കുമ്മനം വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശിലോ തെലങ്കാനയിലോ ഇത്തരമൊരു ആചാരം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുപ്പതിയിലെ തന്ത്രിമുഖ്യൻമാർ അടക്കമുള്ള ആന്ധ്രാപ്രദേശിലെ പുരോഹിതൻമാരോടു ചർച്ച നടത്തി. പക്ഷേ, അങ്ങനെയൊരു ചടങ്ങോ ആചാരമോ എവിടെയും നടക്കുന്നതായി അവർക്ക് അറിവില്ല. ഈ സാഹചര്യത്തിൽ എവിടെ നിന്നുമാണ് ഈ വിവരങ്ങൾ ലഭിച്ചതെന്ന് ഐ ജി മനോജ് എബ്രഹാം വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ശബരിമല ക്ഷേത്രത്തിനു തീവ്രവാദ ഭീഷണി ഉണ്ടെന്നു കഴിഞ്ഞവർഷവും കേന്ദ്ര രഹസ്യാന്വേഷണ എജൻസികൾ മുന്നറിയിപ്പു നൽകിയതാണ്. കൊടിമരം തകർക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സർക്കാർ- പൊലീസ് നിലപാട് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സർക്കാരിനെതിരെ വ്യക്തമായ കാരണങ്ങളൊന്നും ഇല്ലാതെ പ്രശ്നങ്ങൾ വഷളാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. കുമ്മനത്തിന്റെ വാക്കുകളെ പൊലീസ് തള്ളിക്കളയുമോ സ്വീകരിക്കുമോ എന്നറിയാനുള്ള ആകാംഷയും ബിജെപി പ്രവർത്തകർക്കുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :