ഉറപ്പിച്ചോളൂ, അമലയും കാരാട്ട് ഫൈസലും കുടുങ്ങും, പക്ഷേ ഫഹദിന്റെ പേരു പോലുമുണ്ടാകില്ല?

അമലയും കാരാട്ട് ഫൈസലും ചെയ്തത് തന്നെയല്ലേ ഫഹദും ചെയ്തത്? എന്നിട്ടും താരത്തിനെതിരെ നടപടികൾ ഇല്ല?

aparna| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (10:48 IST)
നികുതി വെട്ടിച്ച് ആഢംബര വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍, നടി അമലാ പോള്‍ എന്നിവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. ഈഴ് ദിവസത്തിനകം രേഖകളുമായി കൊച്ചിയിലെ ഓഫീസിൽ ഹാജരാവാനാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.

ആഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ളാസ് കാർ വാങ്ങിയത്. തുടര്‍ന്ന് പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്‌റ്റര്‍ ചെയ്‌താണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഒരുകോടി പന്ത്രണ്ട് ലക്ഷം വിലമതിക്കുന്ന കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിന് 20 ലക്ഷമാണ് നികുതിയിനത്തില്‍ നഷ്ടപ്പെട്ടത്.

കാരാട്ട് ഫൈസല്‍ തന്റെ മിനി കൂപ്പര്‍ കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 10 ലക്ഷം നികുതി വെട്ടിച്ചുവെന്നാണ് ആരോപണം. ഇരുവരും പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം റജിസ്റ്റര്‍ ചെയ്തതിലൂടെ ലക്ഷക്കണക്കിന് രൂപ നികുതി വെട്ടിച്ചതായി കണ്ടെത്തിയിരുന്നു.

അതേസമയം, സമാനമായ ആരോപണം നടൻ ഫഹദ് ഫാസിലിനെതിരേയും ഉയർന്നിരുന്നു. 70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാര്‍ ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമുണ്ടായതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ, ഫഹദിനെതിരെ ഇതുവരെ നടപടികൾ ഒന്നും സ്വീകരിക്കുകയോ നോട്ടീസ് അയക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാര്‍ ഇവിടെ ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ റജിസ്ട്രേഷന്‍ മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം. റജിസ്ട്രേഷന്‍ മാറ്റാതെയോ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ വാഹനം നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ട്. മാത്രമല്ല പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ ഇവര്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :