ആറ്റുകാലമ്മയ്ക്ക് ഭക്തലക്ഷങ്ങളുടെ പൊങ്കാല

തിരുവനന്തപുരം: | WEBDUNIA|
PRO
ഭക്തിയുടെ ലഹരിയിലായിരുന്നു തലസ്ഥാന നഗരി. അമ്മേ നാരായണ മന്ത്രജപവുമായി ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ അര്‍പ്പിച്ചു. രാവിലെ 10.15ന് ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍നിന്ന് ദീപം തെളിച്ച് മേല്‍ശാന്തി കെ എ ഹരീഷ്‌കുമാറിന് കൈമാറിയതോടെ പൊങ്കാലയ്ക്ക് തുടക്കമായി. തിടപ്പള്ളിയില്‍നിന്ന് കൊളുത്തിയ ദീപം സഹമേല്‍ശാന്തി പണ്ടാരയടുപ്പില്‍ പകര്‍ന്നു. പണ്ടാരയടുപ്പില്‍നിന്ന് ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് ദീപം പകര്‍ന്നു. തുടര്‍ന്ന് പൊങ്കാല നിവേദ്യം.

'സ്ത്രീകളുടെ ശബരിമല'യെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് കേരളത്തിനകത്തും പുറത്തുംനിന്ന് സ്ത്രീജനങ്ങള്‍ എത്തിയിരുന്നു. പതിവുപോലെ സിനിമാസീരിയല്‍ താരങ്ങളും പൊങ്കാലയുടെ പുണ്യം നുകരാനെത്തി.

പൊങ്കാല അടുപ്പുകളൊരുക്കി വ്രതശുദ്ധിയോടെ സ്ത്രീകള്‍ തിങ്കളാഴ്ചതന്നെ നഗരം കൈയടക്കി. കെ.എസ്.ആര്‍.ടി. സി. പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തി. പൊങ്കാലയില്‍ തീര്‍ത്ഥം തളിച്ച് നേദിക്കാന്‍ 250 ശാന്തിക്കാരെയാണ് നിയോഗിച്ചിരുന്നത്.

കുത്തിയോട്ടക്കാര്‍ക്കുള്ള ചൂരല്‍കുത്ത് വൈകീട്ട് ഏഴരയ്ക്കാണ്. 966 ബാലന്‍മാരാണ് ഇത്തവണ കുത്തിയോട്ടവ്രതമെടുത്ത് ദേവിയെ സേവിക്കുന്നത്. കുത്തിയോട്ടക്കാരുടെ അകമ്പടിയോടെ രാത്രി 10.15ന് പുറത്തെഴുന്നള്ളത്ത് നടക്കും.

ബുധനാഴ്ച രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പ്. രാത്രി 8.30ന് കാപ്പഴിച്ച് കുടിയിളക്കും. തുടര്‍ന്ന് രാത്രി 12.30നുള്ള കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :