ആ സമരം സത്യത്തിനും നീതിയ്ക്കും വേണ്ടിയായിരുന്നു; നഴ്സുമാര്‍ക്ക് സുപ്രിംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കാന്‍ ശുപാര്‍ശ

മാലാഖമാരുടെ ആവശ്യങ്ങള്‍ ന്യായമാണ്

aparna| Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2017 (10:56 IST)
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഒരു സമരം നടത്തിയിരുന്നു. സമരത്തിനോടൊപ്പമായിരുന്നു സുപ്രിംകോടതിയും സര്‍ക്കാരും. ഇപ്പോഴിതാ, നഴ്സുമാർക്കു സുപ്രീംകോടതി നിയമിച്ച കമ്മിറ്റി നിര്‍ണയിച്ച ശമ്പളം നല്‍കണമെന്നു ശുപാര്‍ശ. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് വേതന വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരം നടത്തിയത്. 22 ദിവസം നീണ്ട സമരം മുഖ്യമന്ത്രി ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയത്. സമരം സത്യത്തിനും നീതിയ്ക്കും ഒപ്പമായിരുന്നു. സംസ്ഥാനത്തെ 200 കിടക്കകള്‍ക്കു മുകളിലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ ശമ്പളം നൽകണമെന്നും 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാർ‌ക്ക് 20,000 രൂപവരെ ശമ്പളം നൽകണമെന്നുമായിരുന്നു നിർദേശം.

ശുപാർശ നടപ്പാക്കിയാൽ 50 കിടക്കകൾ വരെ 20,000 രൂപയും 50 മുതൽ 100 വരെ കിടക്കകൾ 20,900 രൂപയും 100 മുതൽ 200 വരെ 25,500രൂപയും, 200നു മുകളിൽ 27,800രൂപയും എന്നിങ്ങനെയാകും നഴ്സുമാരുടെ ശമ്പളം. ട്രെയിനി നിയമനത്തെ നഴ്സുമാരുടെ സംഘടനകൾ എതിർക്കുന്നുണ്ട്. എന്നാൽ ട്രെയിനി കാലാവധി ഒരു വർഷമായി നിജപ്പെടുത്തണമെന്നു ശുപാർശ ചെയ്തതായാണു വിവരം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :