അരുവിക്കര കഴിഞ്ഞാല്‍ യുഡിഎഫിന് ജോര്‍ജിനെ ആവശ്യമില്ലെന്ന് പിള്ള

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (12:54 IST)
ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യു ഡി എഫിന് പി സി ജോര്‍ജിനെ ആവശ്യമുണ്ടാകില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്‌ണ പിള്ള. പി സി ജോര്‍ജ് വിഷയത്തില്‍ ദൃശ്യമാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പിള്ള ഇങ്ങനെ പറഞ്ഞത്.

ജോര്‍ജിന് നാടാര്‍ സമുദായത്തിന്റെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ നാടാര്‍ സമുദായത്തെ പിണക്കുന്ന നടപടി യു ഡി എഫ് സ്വീകരിക്കില്ല. എന്നാല്‍, അരുവിക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യു ഡി എഫിന് ജോര്‍ജിനെ ആവശ്യമില്ല. വി എസ് ഡി പിയുടെ പിന്തുണയുള്ള സാഹചര്യത്തില്‍ നാടാര്‍ വോട്ടുകള്‍ അരുവിക്കരയില്‍ നഷ്‌ടപ്പെടാതിരിക്കാന്‍ പി സി ജോര്‍ജിനെ പിന്തുണയ്ക്കുക എന്നതു മാത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നതെന്നും പിള്ള പറഞ്ഞു.

ഉമ്മന്‍ ചാണ്ടി അധികാരത്തിലിരിക്കാന്‍ എന്തും ചെയ്യും. നിലവിലെ സാഹചര്യത്തില്‍ ചീഫ് വിപ്പ് ആയി പി സി ജോര്‍ജ് തുടരുക തന്നെ ചെയ്യുമെന്നാണ് കരുതുന്നത്. ഒരു എം എല്‍ എ പോകാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി എന്തുവേണമെങ്കിലും ചെയ്യും. അഴിമതിക്കാരെ സംരക്ഷിച്ചാല്‍ മാത്രമേ അഞ്ചു കൊല്ലക്കാലം അധികാരത്തില്‍ തുടരാന്‍ കഴിയുകയുള്ളൂവെന്ന് ഉമ്മന്‍ ചാണ്ടിക്ക് നന്നായി അറിയാം.

പി സി ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ ചെയ്യണം. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ജോര്‍ജിന്റെ പേരില്‍ കൂറുമാറ്റനിയമം പ്രയോഗിക്കാന്‍ കഴിയും. പി സി ജോര്‍ജിനെ പുറത്താക്കാനുള്ള ആദ്യത്തെ വഴിയാണ് മാണി ഇപ്പോള്‍ ചെയ്യുന്നത്. കഴിഞ്ഞ 50 കൊല്ലമായി മാണി ചെയ്തുകൊണ്ടിരിക്കുന്നത് ഇതൊക്കെ തന്നെയാണെന്നും പിള്ള വ്യക്തമാക്കി.

ബാര്‍കോഴ വിഷയത്തില്‍ നിന്ന് എങ്ങനെയെങ്കിലും ശ്രദ്ധ തിരിക്കാന്‍ കൂടിയുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സി പിയുടെ കാലത്തേക്കാള്‍ ജനദ്രോഹപരമായ നടപടികളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. കെ എം മാണിയുടെ ഒമ്പത് എം എല്‍ എമാരുടെ പിന്തുണയില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ ഇരിക്കില്ല. ഇക്കാര്യം ഉമ്മന്‍ ചാണ്ടിക്ക് നന്നായി അറിയാം. മാണി പോയാല്‍ ഉമ്മന്‍ ചാണ്ടിയെയും കൊണ്ടേ പോകൂ. അടുത്തവര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ആയിരിക്കും യു ഡി എഫില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന കക്ഷിയെന്നും പിള്ള പറഞ്ഞു.

ജോര്‍ജ് ഇല്ലായിരുന്നെങ്കില്‍ മാണി കഴിഞ്ഞപ്രാവശ്യം പാലായില്‍ നിന്ന് ജയിക്കില്ലായിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ് എല്‍ ഡി എഫിനു വേണ്ടി പാലായില്‍ നിന്നു മത്സരിച്ചാല്‍ മാണി തോറ്റിരിക്കുമെന്നും പിള്ള വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :