ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല പൊലീസിന്റെ മനോവീര്യം നിലനിർത്തേണ്ടത്: വിഎസ്

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ച എസ്ഐയെ പിരിച്ചുവിടണമെന്ന് വിഎസ്

തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (15:59 IST)
സംസ്ഥാന പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വി എസ് അച്യുതാനന്ദൻ. ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല പൊലീസിന്റെ മനോവീര്യം നിലനിർത്തേണ്ടതെന്ന് വി എസ് പറഞ്ഞു. ഫോർട്ട് കൊച്ചിയിൽ കടല്‍ത്തീരത്ത് വിശ്രമിക്കാനെത്തിയ ദമ്പതികളെ മര്‍ദിച്ച സംഭവത്തിലും എഴുത്തുകാരൻ കമൽ സി ചവറയെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തിലുമാണ് പൊലീസിനെതിരെ വി എസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മർദനോപാധിയല്ല പൊലീസ്. പൊലീസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഭരണകൂടം ഫാസിസത്തിലേക്കു നീങ്ങുകയാണെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കുന്നതിനു കാരണമാകും. ദമ്പതികളെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുക്കുകയും സർവിസിൽ നിന്ന് പിരിച്ചുവിടുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അത്തരത്തില്‍ ചെയ്താല്‍ മാത്രമേ പൊലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്താന്‍ കഴിയൂ. എഴുത്തുകാരും ആദിവാസികളും ദലിതരും കലാകാരന്മാരുമെല്ലാം നിര്‍ഭയമായും സ്വതന്ത്രമായും കഴിയുന്ന സംസ്ഥാനമാണ് കേരളം. പന്‍സാരയുടേയും കല്‍ബുര്‍ഗിയുടേയും ഗതി കേരളത്തിലെ എഴുത്തുകാര്‍ക്കുണ്ടാകില്ലെന്ന് പൊലീസാണെന്നും വി എസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :