സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുക്കുമെന്ന് മുഖ്യമന്ത്രി; ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ്

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി കുടുങ്ങി; വിജിലന്‍സ് കേസ് എടുക്കുമെന്ന് പിണറായി

തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2017 (10:50 IST)
സോളാർ തട്ടിപ്പു കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. സോളർ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. അന്നത്തെ ആഭ്യന്തര – വിജിലൻസ് വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസിൽ സ്വാധീനം ചെലുത്തി ഉമ്മൻ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഈ കേസില്‍ ശരിയായ അന്വേഷണം നടത്താത്ത വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും സോളാറില്‍ പുതിയ പരാതി ലഭിച്ചാല്‍ അതേക്കുറിച്ചും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡി.ജി.പി രാജേഷ് ധവാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക.

സരിത എസ് നായരുടെ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചനയ്ക്ക് കൂട്ടുനിന്നതിനും തെളിവ് നശിപ്പിച്ചതിനും ബെന്നി ബെഹ്നാന്‍ , സലീം രാജ്, എപി അനില്‍ കുമാര്‍ , ഹൈബി ഈഡന്‍ , എഡിജിപി പത്മകുമാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തേക്കുമെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി.

കഴിഞ്ഞ യുഡി‌എഫ് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു‍. സോളാറില്‍ ടേംസ് ഓഫ് റഫറന്‍സ് ഏകപക്ഷീയമായി യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ജനങ്ങളെ കബളിപ്പിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നെന്നും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ വേണ്ടിയാണ് അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :