വിഎച്ച്‌പി-വെള്ളാപ്പള്ളി കൂട്ടുകെട്ട്‌; സിപി‌എമ്മിന്റെ അടിത്തറ തകര്‍ക്കുമോ?

വിഷ്ണു എന്‍ എല്‍| Last Updated: വ്യാഴം, 18 ജൂണ്‍ 2015 (14:47 IST)
സിപി‌എമ്മിനേയും ഇടത് പക്ഷത്തേയും ആകമാനം ആശങ്കയിലാക്കിയ കൂട്ട് കെട്ടാണ് വി‌എച്ച്പിയു, വെള്ളപ്പള്ളിനടേശനും ചേര്‍ന്ന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗത് ഇടത് വോട്ട് ബാങ്കായ ഈഴവ സമുദായം സംഘപരിവാറിനൊട് അടുക്കുന്നത് സിപി‌എമ്മിന് ഒട്ടും ഭൂഷണമല്ല. വെള്ളപ്പളിയുടെ നേതൃത്വത്തില്‍ എസ്‌എന്‍‌ഡിപി സംഘപരിവാറിനൊട് അടുക്കുന്നത് കേരളത്തിലെ രാഷ്ട്രീയത്തില്‍ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ആക്കം കൂട്ടും എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.

കേരളത്തിലെ പ്രബലമായ സമുദായങ്ങളായ എന്‍‌എസ്‌എസിനേയും എസ്‌എന്‍‌ഡിപിയേയും ഒന്നിച്ചു ചേര്‍ത്ത് ഒപ്പം കൂട്ടുന്നതിനായി കേരളത്തിലെ സംഘപരിവാര്‍ നേതൃത്വം കാലങ്ങളായ ശ്രമിച്ചുവന്ന കാര്യമാണ്. എന്നാല്‍ രണ്ട് സംഘടനാ നേതാക്കളും തമ്മിലുള്ള് അഭിപ്രായ വ്യത്യസം എപ്പോഴും ഈ നിക്കത്തിന് തിരിച്ചടികളാണ് നല്‍കിയിരുന്നത്ജ്. അപ്പോഴാണ് പ്രവീണ്‍ തൊഗാഡിയയെ തന്നെ രംഗത്തിറക്കി കളം പിടിക്കാന്‍ സംഘപരിവാര്‍ നീക്കം തുടങ്ങിയത്.

ഈ നീക്കം വളരെ നേരത്തെ തന്നെ തുടങ്ങി എന്ന് കരുതേണ്ടി വരും. എന്‍‌എസ്‌എസിനേയും എസ്‌എന്‍‌ഡിപിയേയും ഒന്നിപ്പിക്കുന്നതിന് പകരം എസ്‌എന്‍‌ഡിപിയെ കൂടെക്കൂട്ടുക എന്ന തന്ത്രം സംഘപരിവാര്‍ പയറ്റാന്‍ തുടങ്ങിയത് കഴിഞ്ഞ ലോക്സഭാ തെര്‍ഞ്ഞെടുപ്പ് കാലത്താണെന്ന് കരുതേണ്ടിയിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ശിവഗിരിയില്‍ മോഡിയെ എത്തിച്ചത് ഈ നീക്കത്തിന്റെ ഭാഗമായി കണക്കാക്കേണ്ടിവരും. തുടര്‍ന്ന് എസ്‌എന്‍ഡിപിയെ കൂടെനിര്‍ത്താനുള്ള ചര്‍ച്ചകള്‍ക്കായി അഞ്ചു തവണയാണ്‌ പ്രവീണ്‍ തൊഗാഡിയ കേരളത്തില്‍ എത്തിയത്‌. ഇതില്‍ മൂന്നു തവണ വെള്ളാപ്പള്ളി നടേശനുമായി വേദി പങ്കിടാനും ചര്‍ച്ച നടത്താനുമായി.

ഭാവിയില്‍ രാഷ്‌ട്രീയ രംഗത്ത്‌ ബി.ജെ.പിയുമായി എസ്‌എന്‍ഡിപിയെ അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ്‌ ആരോഗ്യ കാര്‍ഷിക മേഖലയില്‍ വി.എച്ച്‌.പി-വെള്ളാപ്പള്ളി കൈകോര്‍ക്കല്‍. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വിഎച്ച്‌പി പദ്ധതികളുടെ നടത്തിപ്പ്‌ ചുമതല എസ്‌എന്‍ഡിപിക്കു നല്‍കാന്‍ പ്രവീണ്‍ തൊഗാഡിയയും വെള്ളാപ്പള്ളി നടേശനും തമ്മില്‍ ധാരണയായിട്ടുണ്ട്‌. ഇതെല്ലാം ഇടത് പക്ഷത്തെ ആശങ്കിയാക്കുന്നത് തന്നെയാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പിണറായിയുടെയും കോടിയേരിയുടെയും പ്രസ്താവനകള്‍.

പ്രവീണ്‍ തൊഗാഡിയയുമായി ഉണ്ടാക്കിയ ധാരണ എസ്‌എന്‍ഡിപിയിലെ ഒരു വിഭാഗത്തിന്‌ എതിര്‍പ്പുണ്ട്‌. ഇവരെ ഒപ്പം കൂട്ടി വെള്ളാപ്പള്ളി - തൊഗാഡിയ കൂട്ടകെട്ടിനെതിരേ ശക്‌തമായ പ്രചാരണം നടത്താന്‍ സിപിഎം ഒരുങ്ങുകയാണ്‌. ശക്തമായ പ്രചാരണം നേരിടാന്‍ സംഘപരിവാറും നീക്കം തുടങ്ങിയിട്ടുണ്ട്. പ്രത്യക്ഷ സമരത്തിലേക്ക്
ഇടത്പക്ഷം കടന്നാല്‍ വര്‍ഗീയമായി തന്നെ
സമരത്തെ നേരിടാനും സംഘപരിവാര്‍ പദ്ധതിയുണ്ട് എന്നാണ് വിവരം. വെള്ളപ്പള്ളിക്കെതിരായ സമരം ഹിന്ദു സമൂഹത്തിനെതിരെയുള്ള ആക്രമണമായി സംഘപരിവാര്‍ വഴിതിരിച്ചുവിടുമെന്നാണ് കരുതുന്നത്.

ഇതിനാവശ്യമായ പ്രചാരണങ്ങളും സമരങ്ങളും സംഘപരിവാറും നടത്തും. മറിച്ച് എസ്‌എന്‍‌ഡിപിയെ പിളര്‍ത്താനാണ് ഇടത് പക്ഷം ശ്രമിക്കുന്നതെങ്കില്‍ സിപി‌എമ്മിന് വമ്പന്‍ തിരിച്ചടി നേരിടേണ്ടി വരും. എസ്‌എന്‍‌ഡിപിയല്ല സിപി‌എമ്മാണ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വര്‍ഗീയമായി പ്രവര്‍ത്തിക്കുന്നത് എന്ന് ആരോപണങ്ങള്‍ ഉയരും. ഇതിനാവശ്യമായ പ്രചാരണങ്ങള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു എന്നത് ഇതുനുള്ള തെളിവാണ്.

വെള്ളാപ്പള്ളിയേയും കൂട്ടരെയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ബിജെപി പക്ഷത്തേക്ക്‌ അടുപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ്‌ സംഘപരിവാര്‍. വിശ്വഹിന്ദ്‌ പരിഷത്ത്‌ നേതാവ്‌ പ്രവീണ്‍ തൊഗാഡിയയും എസ്‌എന്ഡിപിയും തമ്മിലുള്ള അടുപ്പത്തില്‍ പരസ്യമായ നിലപാട്‌ പ്രഖ്യാപിക്കാന്‍ ബിജെപി നേതൃത്വം ഇതുവരെ തയാറായിട്ടില്ലെങ്കിലും പരമാവധി പിന്തുണ നല്‍കാനാണ്‌ ബിജെപി സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം. കാലങ്ങളായി ഇരു മുന്നണികളും എസ്‌എന്‍ഡിപിയേ വഞ്ചിക്കുകയാണെന്ന പ്രചാരണം ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുമുണ്ട്.

എന്‍‌എസ്‌എസിലും എസ്‌എന്‍‌ഡിപിയിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ധാരാളമുണ്ട്.
അതിനാല്‍ ഭാവിയില്‍ എസ്‌എന്‍‌ഡിപിയെ കൂടെ നിര്‍ത്തി എന്‍‌എസ്‌എസിനെ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടാനും സംഘപരിവാര്‍ പദ്ധതിയുണ്ടെന്നാണ് വിവരം. അതേസമയം വെള്ളപ്പള്ലിയെ കേരളത്തിലെ
ഈഴവ-ദളിത്‌ വിഭാഗങ്ങളുടെ നേതൃത്വത്തിലേക്ക് സംഘപരിവാര്‍ ഉയര്‍ത്തും. ഇതിനായി തൊഗാഡിയ തന്നെ പുലയ മഹാസഭ നേതാക്കളുമായി പോലും ചര്‍ച്ചകള്‍ നടത്തുകയുണ്ടായിട്ടുണ്ട്. ഈഴവ-ദളിത്‌ വിഭാഗങ്ങളെ കൂടെകൂട്ടാതെ ബിജെപിക്കു കേരളത്തില്‍ വളരാനാവില്ലെന്നതു മനസിലാക്കി സംഘപരിവാറിന്റെ ആശിര്‍വാദത്തോടെയാണു പുതിയ നീക്കം.

സംഘപരിവാര്‍ അജണ്ടകള്‍ വൈകാരികമായി നേരിട്ടാല്‍ സിപി‌എം കനത്ത തിരിച്ചടി നേരിടേണ്ടിവരും. കരുതലോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇടത് കോട്ടകള്‍ എല്ലാം തന്നെ വിള്ളലുകള്‍ വീഴും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ പ്രകോപനപരമായ പ്രസ്താവനകള്‍ ഇടത് നേതാക്കള്‍ ഒഴിവാക്കുകയാണ് വേണ്ടത്. കാരണം ഇവയെല്ലാം
തന്നെ സിപി‌എമ്മിന്റെ ഹിന്ദു വിരുദ്ധ നിലപാടുകളായി വ്യാഖ്യാനിക്കപ്പെടും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :