വെള്ളാപ്പള്ളിക്കെതിരെ വീക്ഷണത്തിന്റെ മുഖപ്രസംഗവും

കോഴിക്കോട്| JOYS JOY| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (10:46 IST)
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും. മുഖപ്രസംഗത്തിലാണ് വീക്ഷണം വെള്ളാപ്പള്ളിക്കെതിരെയും സംഘപരിവാറിനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ചെമ്പഴന്തിയില്‍ ജനിച്ചു; കണിച്ചുകുളങ്ങരയില്‍ ഒടുങ്ങേണ്ടതല്ല ശ്രീനാരായണ പ്രസ്ഥാനമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ശ്രീനാരായണ പ്രസ്ഥാനം കാലദേശാതിവര്‍ത്തിയാണ് - മുഖപ്രസംഗത്തില്‍ പറയുന്നു. ‘ഗുരുദര്‍ശനം സംഘ് ദര്‍ശനത്തിന് വിരുദ്ധം’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.

ശ്രീനാരായണഗുരു കൊളുത്തിയതും ഡോ പല്‍പ്പുവും കുമാരനാശാനും ഉയര്‍ത്തിപ്പിടിച്ചതുമായ ദീപശിഖ ഊതിക്കെടുത്താനും സമുദായത്തെയും സമൂഹത്തെയും ഇരുളിലേക്ക് നയിക്കാനുമാണ് മഹത്തായ പ്രസ്ഥാനത്തിന്റെ പിന്‍ഗാമികളായ നികൃഷ്‌ട ജീവികള്‍ ശ്രമിക്കുന്നതെന്ന് മുഖപ്രസംഗം ആരോപിക്കുന്നു.

ഗുരുദേവന്‍ നല്‍കിയ ജ്ഞാനത്തിന്‍റെയും വെളിച്ചത്തിന്‍റെയും ജ്വാലയെ, വിദ്വേഷത്തിന്‍റെയും വിഭാഗീയതയുടെയും പടുതിരിയും വിഷധൂമങ്ങളുമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

എത്രമാത്രം ജാതി വിരുദ്ധമായിരുന്നുവോ അതിലേറെ വര്‍ഗീയമുക്തവുമായിരുന്നു ശ്രീനാരായണീയ പ്രസ്ഥാനം. സ്വന്തം സമുദായത്തെ മാത്രമല്ല ഇതര സമുദായങ്ങളെയും ചതിക്കുഴികളില്‍ ചാടിക്കാനാണ് എസ് എന്‍ ഡി പി യോഗം നേതാക്കള്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :