വീരേന്ദ്രകുമാര്‍ ഇടത്തോട്ടു ചാടുമെന്ന് ഉറപ്പായി, അനുനയത്തിന് ഉമ്മന്‍ചാണ്ടി കരുക്കള്‍ നീക്കിത്തുടങ്ങി

കോഴിക്കോട്| VISHNU N L| Last Modified ശനി, 2 മെയ് 2015 (16:13 IST)
യുഡി‌എഫ് മുന്നണിയില്‍ നിന്ന് ഇടതു മുന്നണിയിലേക്ക് ചുവടുമാറാന്‍ വീരേന്ദ്രകുമാറിന്റെ ജെഡി‌യു നീക്കങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായതായി സൂചന. യുഡിഎഫ് വിട്ടുപോകാൻ ജെഡിയു ഒരുങ്ങുന്നതായി മുമ്പുതന്നെ വാർത്തകൾ വന്നിരുന്നു. പാലക്കാട്ട് ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തോൽവി സംബന്ധിച്ചു നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ തോല്‍‌വിക്ക് കാരണം കോണ്‍ഗ്രസുകാര്‍ ആണെന്നത് തെളിഞ്ഞിരുന്നു. ഇത് വീരേന്ദ്രകുമാര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നതുമാണ്. തോല്‍‌വിക്ക് പിന്നാലെ ഉറപ്പ് പറഞ്ഞിരുന്ന രാജ്യസഭാ സീറ്റും നിഷേധിക്കപ്പെട്ടത് വീരേന്ദ്രകുമാറിനെ മുന്നണിമാറാന്‍ പ്രേരിപ്പിച്ചിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഏറെ നാളായി യുഡിഎഫുമായി മാനസിക അകൽച്ചയിലാണ് ജെഡിയു. യുഡിഎഫിൽ തൃപ്തരല്ലെന്ന് തന്നെയാണ് ജെഡിയു നേതൃയോഗത്തിന് ശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നത്. യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ പോകുന്നതിൽ അവർക്ക് തടസ്സമൊന്നുമില്ലെന്നും കേന്ദ്രത്തിന് സൂചന നൽകിയിട്ടുണ്ട്. ദേശീയ തലത്തില്‍ ജനതാ കക്ഷികള്‍ ഒന്നിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജനതാ ദളിനൊപ്പം കൂടാന്‍ ഇടത് പക്ഷത്തേക്ക് വീരേന്ദ്രകുമാറിന് വരേണ്ടതുണ്ട്. ജനതാ കക്ഷികള്‍ ഒന്നിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇടത് പക്ഷത്തുനിന്ന് മാറില്ലെന്ന് ജനതാ ദള്‍ അറിയിച്ചിട്ടുമുണ്ട്.

ദേശീയ തലത്തിലും കേരളത്തിലും ഇടതുമുന്നണിയിലെ വലിയ കക്ഷിയായ സിപി‌എമ്മില്‍ നേതൃത്വ മാറ്റം ഉണ്ടായിരിക്കുന്നത് വീരേന്ദ്രകുമാറിന് പ്രതീക്ഷ നല്‍കുന്നുണ്ട്. സൌമ്യ മുഖമായ കോടിയേരിക്ക് വീരേന്ദ്രകുമാര്‍ തിരികെ വരണമെന്ന അഭിപ്രായമാണുള്ളത്. ദേശീയ തലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനു ബദലായി ജനതാ പരിവാര്‍ ശക്തിപ്രാപിച്ചാല്‍ മാത്രമേ സാധിക്കു. ഈ അഭിപ്രായം സിപി‌എം കേന്ദ്ര നേതൃത്വത്തിനുമുണ്ട്. അതിനാല്‍ ദേശീയതലത്തിൽപോലും ജനതാദളിന്റെ സ്വാഭാവിക മിത്രം ഇടതുപാർട്ടികളാണ്.
ആശയങ്ങളില്‍ സമാനതകള്‍ ഉള്ളതിനാല്‍ വലിയ രാഷ്ട്രീയ ശക്തിയാകാന്‍ ഇടത്- ജനതാ പരിവാര്‍ സഖ്യത്തിനാകും.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ അധികാരം നഷ്ടപ്പെടാന്‍ പോകുന്ന യുഡി‌എഫിനെ ചാരി നിന്നിട്ട് കാര്യമില്ല എന്ന നിലപാടിലാണ് കേരളത്തിലെയും കേന്ദ്രത്തിലെയും ജെഡിയു നേതൃത്വത്തിന്റെ നിലപാട്. പാർട്ടി യോഗങ്ങളിലും യുഡിഎഫിനെതിരായ നിലപാടുകൾ തന്നെയാണ് ജെഡിയു എടുക്കുന്നതെന്നാണ് സൂചന. അതിനിടെ പാലക്കാട്ടെ തോല്‍‌വിക്ക് കാരണക്കാരായ പാലക്കാട് ഡിസിസി പ്രസിഡന്റടക്കം ജില്ലയിലെ മൂന്നു കോൺഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തത് ജെഡിയുവിനെ ചൊടിപ്പിച്ചിട്ടുണ്ട്. നടപടി ഇല്ലാത്തതിലുള്ള പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇടതു മുന്നണിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന എം പി വീരേന്ദ്രകുമാറിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിക്കു ശുപാർശ ചെയ്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഇത് മനസിലാക്കി തന്നെയാണ് ജെഡിയുവിന്റെ നീക്കം. ഇപ്പോള്‍ അനുനയപ്പെട്ടാല്‍ കീഴടങ്ങേണ്ടിവരുമെന്നും ഇവര്‍ വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ നാളെ ജെഡിയുവിനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് ഇറങ്ങിയിരിക്കുന്നതില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. തന്ത്രങ്ങളുടെ ആശാനായ ഉമ്മൻ ചാണ്ടി കോഴിക്കോടുവച്ചാണ് എം പി വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തുന്നത്.
വീരേന്ദ്രകുമാര്‍ മുന്നണി വിട്ടാല്‍ അത് യുഡി‌എഫിന് വലിയ ക്ഷീണമാകും ഉണ്ടാക്കുക. കൂടാതെ ആര്‍‌എസ്പിയിലും മുന്നണിമാറ്റ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നത് മുന്നണി നേതൃത്വത്തെ അലോസരപ്പെടുത്തുന്നു. ജെഡിയുവിന്റെ മുന്നണിമാറ്റം ആര്‍‌എസ്പിക്കും പ്രചോദനമാകുമെന്നാണ് യുഡി‌എഫ് കരുതുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :