ഞാന്‍ അന്നത്തെ ദിവസം കണ്ടതിനും കേട്ടതിനും നേരെ വിപരീതമായിരുന്നു വാര്‍ത്തകള്‍ ; അമ്മ യോഗത്തില്‍ നടന്നതെന്തെല്ലാം? ഊര്‍മ്മിള ഉണ്ണി പറയുന്നു

സിനിമക്കാരുടെ സംസ്കാരത്തെ ചൂണ്ടി കുറെ ചാനലുകാര്‍, മാധ്യമ ബഹളം; എന്തിനാണിതൊക്കെയെന്ന് ഊര്‍മ്മിള ഉണ്ണി

aparna| Last Modified ശനി, 1 ജൂലൈ 2017 (13:01 IST)
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജനറല്‍ബോഡി യോഗത്തിനു ശേഷം നടന്ന പ്രസ് മീറ്റിലെ നാടകീയ രംഗങ്ങള്‍ക്ക് വിശദീകരണവുമായി നടി ഊര്‍മ്മിള ഉണ്ണി രംഗത്ത്. അമ്മ മീറ്റിംഗില്‍ ഉണ്ടായ സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ താരം പറയുന്നുണ്ട്.

ഊര്‍മിള ഉണ്ണിയുടെ കുറിപ്പ് വായിക്കാം:

ഫെയ്സ്ബുക്കിനു നന്ദി പറഞ്ഞു തുടങ്ങാം. കാരണം അതിന് സ്വയം എഡിറ്റ് ചെയ്യാന്‍ കഴിവില്ലല്ലോ. നമുക്കു പറയാനുള്ളത് സത്യസന്ധമായി പറയാം. രണ്ടു ദിവസമായി മാധ്യമങ്ങല്‍ ആഘോഷിക്കുന്ന ദിലീപ് പ്രശ്നം കാണാന്‍ ഞാനും ടിവിയുടെ മുമ്പില്‍ ഇരുന്നിട്ടുണ്ട്. കണ്ടിരുന്ന എല്ലാവരുടേയും മനസ്സില്‍ ആശങ്കയുണ്ടായിരുന്നു. ഇന്നലെ അമ്മയുടെ മീറ്റിങ്ങിനു ചെന്നു കയറിയപ്പോല്‍ ആകെ ഒരു മൂകത. ആരും അധികം സംസാരിക്കുന്നില്ല.

യോഗം തുടങ്ങി. ഇന്നേട്ടന്‍ പ്രസംഗിച്ചു തുടങ്ങി രണ്ടു വാചകം കഴിഞ്ഞില്ല ഹാളില്‍ ചിരി തുടങ്ങി. പിന്നങ്ങോട്ട് മമ്മൂക്കയും ലാലേട്ടനും മുകേഷും ഗണേശനും ഒക്കെ ഏറ്റുപിടിച്ചു. എല്ലാവരും റിലാക്സ്ഡ് ആയി. ദിലീപ് വന്നു. എല്ലാവര്‍ക്കും ആശ്വാസമായി. കേട്ടിരിക്കുന്ന ആര്‍ക്കും എന്തും ചോദിക്കാം എന്ന് എടുത്തെടുത്ത് ഇന്നട്ടനും ഗണേശനും പറഞ്ഞു. ആരും ഒന്നും ചോദിച്ചില്ല. കാരണം ഞങ്ങളെല്ലാം അവരുടെ വാക്കുകളില്‍ തൃപ്തരായിരുന്നു.

ദിലീപും നടിയും അമ്മയുടെ പ്രിയ മക്കളാണെന്നും രണ്ടു പേരെയും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട് അക്കാര്യം മാധ്യമങ്ങളില്‍ ആരും വിളിച്ചു കൂവേണ്ടതില്ലെന്നും ഇന്നേട്ടന്‍ ആവര്‍ത്തിച്ചു പറഞ്ഞതോര്‍ക്കുന്നു. വൈകിട്ട് പ്രസ്മീറ്റ് സമയത്ത് പൊതുയോഗത്തിന്റെ തീരുമാനങ്ങളെല്ലാം അറിയിച്ച ശേഷം സഭ പിരിയാറായപ്പോള്‍ ഏതോ പത്രക്കാരന്‍ ചൊറിഞ്ഞ് കയറുന്നതു കണ്ടു. പക്വമതികളായ മമ്മൂക്കയും ലാലേട്ടനും മൗനം പാലിച്ചു പക്ഷെ ഗണേശനും മുകേഷും തത്സമയം ചൂടായി.

സ്വന്തം വീട്ടിലെ പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടം കോലിട്ടാന്‍ ആരാണു ചൂടാവാതിരിക്കുക? ഇവിടെ വലിയ പ്രശ്നമൊന്നുമില്ല എന്ന ഉത്തരം മാധ്യമങ്ങള്‍ക്കു തൃപ്തികരമല്ല എന്ന് ഞാന്‍ അനുമാനിക്കുന്നു .അവര്‍ക്ക് വാര്‍ത്ത വേണമല്ലോ ! ഞാന്‍ തിരിച്ചെത്തി സന്ധ്യാ വാര്‍ത്ത ടിവിയില്‍ കണ്ടു. പിന്നീട് 8 മണിയുടെ ചര്‍ച്ചകളും. ഞാന്‍ അന്നത്തെ ദിവസം കണ്ടതിനും കേട്ടതിനും നേരെ വിപരീതമായിരുന്നു വാര്‍ത്തകള്‍ .

വളരെ സമാധാനമായി പിരിഞ്ഞ ഞങ്ങളുടെ മീറ്റിങ്ങിനെ തരം താഴ്ത്തി കാണിക്കുന്ന ചര്‍ച്ചകള്‍! അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുത്ത ആരും ഇതിലൊന്നും ഇല്ല എന്നതാണ് സത്യം. എല്ലാവരും സ്വന്തം ഭാവനയില്‍ തോന്നുന്നത് ഇരുന്നു വീമ്പിളക്കുന്നു. സിനിമയുമായി ബന്ധപ്പെട്ടവര്‍ വൃത്തിയായി കാര്യങ്ങള്‍ പറയുന്നുമുണ്ട്.

മഞ്ജുവും, ഗീതുവും മറ്റും ചേര്‍ന്ന് തുടങ്ങിയ പുതിയ വനിതാസംഘടനയെ പൂര്‍ണ്ണമായി അമ്മ" പിന്‍തുണക്കുന്നു എന്നും അതിന് ഗീതു സ്റേറജില്‍ കയറി നന്ദി പറഞ്ഞതും ഞാന്‍ കണ്ടതാണ്. ടിവിയില്‍ എല്ലാ ചാനലുകളു അതിനു നേര്‍ വിപരീതം എഴുതി കാണിക്കുന്നു. കഷ്ടം!ആരാന്റമ്മക്കു പ്രാന്തിളകുമ്പോള്‍ കണ്ടു നില്‍ക്കാന്‍ നല്ല രസം എന്ന പറഞ്ഞ പോലെ.

അറിയപ്പെടുന്ന ഒരു നടനും നടിയുമാണ് കഥാപാത്രങ്ങള്‍. നടിക്കു പ്രശ്നമുണ്ടായ ഉടനെ എറണാകുളത്ത് പൊതുയോഗം വിളിച്ചു കൂട്ടുകയും നടീനടന്മാരും സാങ്കേതിക വിദഗ്ദരും ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തിയതും കേസിന്റെ ഗതി അമ്മ തന്നെ പിന്നാലെ അന്വേഷണം നടത്തിയതുമൊക്കെ ഈ മാധ്യമങ്ങള്‍ മറന്നു പോയ പോലെ നടിക്കു വേണ്ടി അമ്മ ഒന്നും ചെയ്തില്ലേന്നും പറഞ്ഞ് ഇപ്പൊ ബഹളം വെക്കുന്നു.

ദിലീപിനു പ്രശ്നം വന്നപ്പോള്‍ അതിനും അമ്മ കൂടെ നിന്നപ്പോള്‍ അമ്മക്കു മകനള്‍ വേണ്ടേ, മകന്‍ മതിയേന്നും പറഞ്ഞ് മാധ്യമബഹളം. പോരാത്തതിന് സിനിമക്കാരുടെ സംസ്കാരത്തെ ചൂണ്ടി കുറെ ചാനലുകാര്‍ ! ഒരു പ്രശ്നവും ,ഡൈവോഴ്സും നടക്കാത്ത എത്ര കുടുംബങ്ങളുണ്ട് ഇവരുടെയൊക്കെ ഇടയില്‍ എന്നൊന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു !

എന്തായാലും സിനിമാ താരങ്ങളെ കരിവാരിതേച്ചാല്‍ സാധാരണക്കാരനു കിട്ടുന്ന ഒരു സുഖം അത് ഒന്നു വേറെ തന്നെ . ഒരു പ്രശ്നം വരുമ്പോള്‍ ഒറ്റകെട്ടായി നില്‍ക്കണമെന്ന് അമ്മ" തെളിയിച്ചു കഴിഞ്ഞു. ദിലീപിനേയും നടിയേയും ഞങ്ങളെല്ലാവരും സ്നേഹിക്കുന്നു. ഇവരിലാരെങ്കിലും കുഴപ്പക്കാരാണെന്നു അമ്മ" സമ്മതിച്ചാല്‍ സാധാരണക്കാര്‍ക്കും , മാധ്യമങ്ങള്‍ക്കും ഒക്കെസമാധാനമായേനെ. ഈ പ്രശ്നങ്ങളൊക്കെ സ്വന്തം വീട്ടിലായിരുന്നെങ്കില്‍ എല്ലാരുംമൂടിവെക്കാന്‍ ശ്രമിച്ചേനെ... വേറെയാതൊരു പണിയുമില്ലാത്തവര്‍..

വാര്‍ത്തകള്‍ സൃഷ്ടിക്കാനും വളച്ചൊടിക്കാനും കുറേ മാധ്യമങ്ങള്‍ . എനിക്ക് അനുഭവമുള്ളതുകൊണ്ട് പറയുകയാണ് വളര്‍ന്നു വരുന്ന ഒരു മകള്‍ക്ക് ഒരു പ്രശ്നം വരുമ്പോള്‍ എല്ലാരും കൂടി ചളി വാരി എറിയുകയല്ല വേണ്ടത്. ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുക .ആര്‍ക്കും ഈ ഗതി വരാം. ജാഗ്രത! ശരിതെറ്റുകള്‍ അറിയാതെ ആരും ഒന്നും വിളിച്ചു കൂവരുത്. സത്യം തെളിയിക്കാനാണ് ഇവിടെ പോലീസും കോടതിയുമൊക്കെയുള്ളത് സത്യത്തിനു നീതി ലഭിക്കട്ടെ. കുറ്റം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടട്ടെ. വീണ്ടും പറയട്ടെ നന്ദി ഫെയ്സ്ബുക്ക്... നീ എഡിറ്റ് ചെയ്യില്ലല്ലോ ..

ഊര്‍മ്മിള ഉണ്ണി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :