രാജിയാണ് അനിവാര്യം; തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി - കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് എന്‍സിപി

തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

 pinarayi vijayan , Thomas chandy , NCP , highcourt , ഹൈക്കോടതി , തോമസ് ചാണ്ടി , പിണറായി വിജയന്‍ , ഡിവിഷന്‍ ബെഞ്ച്
കൊച്ചി/തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 14 നവം‌ബര്‍ 2017 (17:26 IST)
കായൽ കൈയേറ്റ ആരോപണത്തിൽ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസുമാരായ പിഎന്‍ രവീന്ദ്രനും ദേവന്‍ രാമചന്ദ്രനും അടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. രണ്ട് ജഡ്ജിമാരും പ്രത്യേകം വിധി പ്രസ്താവങ്ങളാണ് നടത്തിയത്.

മന്ത്രിയുടെ രാജി അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ഭരണസംവിധാനത്തെയും ഭരണഘടനയേയും വെല്ലുവിളിച്ച മന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ പറയുന്നു.

ചാണ്ടിക്കെതിരെ രാവിലെ രൂക്ഷവിമർശനങ്ങളാണ് കോടതി നടത്തിയത്. പിന്നാലെ വേണമെങ്കിൽ ഹർജി പിൻവലിക്കാമെന്നു ഹൈക്കോടതി അറിയിച്ചിരുന്നു. എന്നാൽ ഹർജി പിൻവലിക്കാതിരുന്നപ്പോഴാണു ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയത്.

സർക്കാരിനെതിരെ മന്ത്രിക്ക് കോടതിയെ സമീപിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധിന്യായത്തിൽ വ്യക്തമാക്കി. മന്ത്രി കോടതിയെ സ​മീപിച്ചതോടെ മന്ത്രിസഭയിൽ കൂട്ടുത്തരവാദത്തിന്റെ ലംഘനമുണ്ടായി. സർക്കാരിനെതിരെ മന്ത്രി ഹർജി നൽകുന്നത് കേട്ടുകേൾവി ഇല്ലാത്ത് കാര്യവും ഭരണഘടനാവിരുദ്ധമാണ്. അതിന് മന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടിൽ പിഴവുണ്ടെങ്കിൽ തോമസ് ചാണ്ടിക്ക് കളക്ടറെ സമീപിക്കാമെന്ന് ജസ്‌റ്റീസ് രവീന്ദ്രന്‍ പറഞ്ഞു. 15 ദിവസത്തിനുള്ളിൽ കളക്ടർ തോമസ് ചാണ്ടിയുടെ പരാതി കേൾക്കണം. എന്നാൽ അദ്ദേഹത്തിന്റെ വിധിയിൽ തോമസ് ചാണ്ടിക്കെതിരെ പരാമർശങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

മന്ത്രി ദന്തഗോപുരത്തിൽനിന്നു താഴെയിറങ്ങണമെന്ന് അഭിപ്രായപ്പെട്ട കോടതി അദ്ദേഹം സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നു വ്യക്തമാക്കിയിരുന്നു.

അതേസമയം, തോമസ് ചാണ്ടിയുടെ രാജിക്കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. പാര്‍ട്ടി മന്ത്രിയോടൊപ്പമാണ്. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവെക്കും. ചര്‍ച്ചയ്ക്കിടെ ഉയര്‍ന്ന് വന്ന പൊതുവികാരം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും എന്‍സിപി എക്‌സിക്യൂട്ടിവ് യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :