ചെല്ലുന്ന വീടുകളിലെ പശുക്കളേയും ആടിനേയുമൊക്കെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരും, നിധി എടുത്ത് തരാമെന്ന് വാഗ്ദാനം; കൃഷ്ണൻ നടത്തിയത് വൻ തട്ടിപ്പ്

ദോഷത്തിന് കാരണം പശു?

അപർണ| Last Updated: ശനി, 4 ഓഗസ്റ്റ് 2018 (14:48 IST)
തൊടുപുഴയിൽ കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടിലെ ഓരോ മുറിയിൽ നിന്നും പൊലീസ് ആയുധങ്ങൾ കണ്ടെടുത്തു. പലതരം ചുറ്റികകൾ, കഠാരകൾ, ഇരുമ്പു വടി തുടങ്ങിയവയാണ് മുറികളിൽനിന്ന് കണ്ടെത്തിയത്. ഇതുകൊണ്ടുതന്നെ കൃഷ്ണൻ ആക്രമണം ഭയന്നിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.

ആയുധങ്ങള്‍ പണിയിച്ചു നല്‍കിയ വെണ്‍മണി സ്വദേശി ഇരുമ്പു പണിക്കാരനെ പോലീസ് ചോദ്യം ചെയ്തു. പലതരത്തിലുള്ള ആയുധങ്ങള്‍ പണിയിക്കണം എന്നാവശ്യപ്പെട്ട് കൃഷ്ണന്‍ തന്നെ സമീപിച്ചിരുന്നതായി ഇയാൾ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മന്ത്രവാദം മറയാക്കിയുള്ള വന്‍ സാമ്പത്തീക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. പൂജയ്ക്ക് ചെല്ലുന്ന വീടുകളില്‍ കൃഷ്ണന്‍ വന്‍ തട്ടിപ്പാണ് നടത്തിയിരുന്നത്. തിരുവനന്തപുരം സ്വദേശിയില്‍ നിന്നും നിധി എടുത്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തും ഇയാള്‍ പണം പറ്റിയിരുന്നു.

തേനിയിലെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും വിഗ്രഹം സംഘടിപ്പിച്ചു കൊടുക്കാമെന്നു പറഞ്ഞും വന്‍തുക തട്ടിയെടുത്തതായി വിവരമുണ്ട്. ഒരു വീട്ടിലെ പശുവാണ് ദോഷത്തിന് കാരണമെന്ന് പറഞ്ഞ് അതിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇത്തരത്തിൽ ആടുകളെയും വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നു. ഒരു സ്ഥലത്ത് നിന്നും വാങ്ങുന്ന ആടിനെ നല്ല ലക്ഷണമാണെന്ന് പറഞ്ഞ് മറ്റൊരു വീട്ടിലേക്ക് നൽകും.

85–95 കിലോ തൂക്കവും ഒത്ത ശരീരവും ശക്തിയുമുള്ള കൃഷ്ണനെ, രണ്ടോ മൂന്നോ പേർ വിചാരിച്ചാലും കീഴ്പ്പെടുത്താനാവില്ലെന്നു പൊലീസ് പറയുന്നു.

ഇതിനകം തന്നെ കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. കൃഷ്ണനുമായി അടുത്തുപരിചയമുള്ളവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള രണ്ടുപേരിൽ ഒരാൾ നെടുംകണ്ടം സ്വദേശിയാണ്. ഇയാൾക്ക് സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട കൃഷ്ണനുമായി തർക്കമുണ്ടെന്നും പൊലീസിനു സൂചനയുണ്ട്. 15 പേരെ ചോദ്യം ചെയ്തതിൽനിന്നു സംശയം തോന്നിയവരെയാണു കസ്റ്റഡിയിൽ എടുത്തത്.

മോഷണ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ വാദം. കൂടുതൽ വിവരങ്ങൾക്കായി സംഭവ സ്ഥലത്തിനു സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. കൊല്ലപ്പെട്ട നാലു പേരുടെയും ഫോൺ വിവരങ്ങൾ പൊലീസ് പരിശോധിച്ചു. കൊലപാതകത്തിനു പിന്നിൽ പ്രഫഷണൽ കൊലപാതകികൾ അല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :