സ്വര്‍ണക്കവര്‍ച്ച: തനിക്ക് കാക്ക രഞ്ജിത്തിനെ അറിയാമെന്ന് കൊടിസുനി

സ്വര്‍ണക്കവര്‍ച്ച: തനിക്ക് കാക്ക രഞ്ജിത്തിനെ അറിയാം, പക്ഷേ ഫോണ്‍ വിളിച്ചിട്ടില്ലെന്ന് കൊടി സുനി

തൃശൂര്‍| AISWARYA| Last Modified വ്യാഴം, 30 നവം‌ബര്‍ 2017 (07:37 IST)
ജയിലിനുള്ളില്‍ കവര്‍ച്ച ആസൂത്രണം ചെയ്തെന്ന ആരോപണം നിഷേധിച്ച് കൊടി സുനി. കേസില്‍ അറസ്റ്റിലായ കാക്ക രഞ്ജിത്തിനെ തനിക്ക് അറിയാമെന്നും എന്നാല്‍ ജയിലിനുള്ളിൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും കവർച്ചയുടെ ആസൂത്രണവുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും സുനി പൊലീസിനോട് പറഞ്ഞു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന കൊടി സുനിയെ അന്വേഷണ സംഘം വിയ്യൂർ സെൻ‍ട്രൽ ജയിലിലെത്തിയാണു ചോദ്യം ചെയ്തത്. രഞ്ജിത്തിനെ ഫോണില്‍ വിളിക്കുകയോ സ്വർണക്കവർച്ചയ്ക്കു നിർദേശങ്ങള്‍ നൽകുകയോ ചെയ്തിട്ടില്ലെന്നും സുനി പറഞ്ഞു.

രഞ്ജിത്തിന്റെ ഫോണിലേക്കു സുനി വിളിച്ചതിന്റെ തെളിവുകള്‍ പൊലീസ് നിരത്തിയെങ്കിലും അതു തന്റെ നമ്പറല്ലെന്നും ഒന്നും അറിയില്ലെന്നുമായിരുന്നു മറുപടി. 2016 ജൂലൈ 16നു തലശേരി സ്വദേശി ഇസ്മായിലിനെ നല്ലളത്തു കാർ തടഞ്ഞു നിർത്തി മൂന്നരക്കിലോ സ്വർണമടങ്ങിയ ബാഗ് കവർന്നെന്നാണു കേസ്.അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണു കവർച്ച ആസൂത്രണം ചെയ്തതില്‍ കൊടി സുനിയുടെ പങ്ക് വ്യക്തമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :