ശ്രീജിത്തിന്റെ സമരം വിജയത്തിലേക്ക്; ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 15 ജനുവരി 2018 (14:10 IST)
തന്റെ അനുജന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റ് പടിക്കല്‍ ശ്രീജിത്ത് നടത്തുന്ന സമരം വിജയത്തിലേക്ക്. ശ്രീജീവിന്റെ മരണം അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ്സിങ്ങ് ഉറപ്പുനല്‍കിയതായി എം പി മാരായ കെ സി വേണുഗോപാലും ശശി തരൂരും പറഞ്ഞു.

നേരത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ശ്രീജിവിന്റെ മരണം സംബന്ധിച്ച എല്ലാ രേഖകളും നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തു. ശ്രീജിവിന്റെ അമ്മ രമണി പ്രമീള, രാജ് ഭവനിലെത്തിയാണ് ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ പി.സദാശിവം ഈ കേസുമായി ബന്ധപ്പെട്ട
രേഖകള്‍ ആവശ്യപ്പെട്ടത്.

സിബിഐ അന്വേഷണത്തിനുളള പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും ഗവര്‍ണര്‍ ശ്രീജിത്തിന്റെ മാതാവിന് ഉറപ്പ് നല്‍കി. 2014 മുതലുള്ള രേഖകളുമായി വീണ്ടും മറ്റന്നാള്‍ ഗവര്‍ണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ അറിയിച്ചിരുന്നു. ശ്രീജിവിന്റെ മരണം പൊലീസ് നടത്തിയ കൊലപാതകമാണെന്നും പൊലീസ് കംപ്ലൈയിന്റ് അഥോറിറ്റി നേരത്തെ കണ്ടെത്തിയിരുന്നു.

2014 മെയ് 21നായിരുന്നു ശ്രീജീവ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവിനെ പാറശാല സി ഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തതോടെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :