സിസ്റ്റര്‍ ജോസ് മരിയയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

പാല| JOYS JOY| Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2015 (17:10 IST)
ചേരുതോട് സേക്രട് ഹാര്‍ട് കന്യാസ്ത്രീമഠത്തിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. താനായിരുന്നു സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയതെന്ന് സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ് ബാബു നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ തലയോട്ടിയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് മുറിവേറ്റതെന്നാണ് നിഗമനം.

പാല ലിസ്യു കര്‍മ്മലീത്ത മഠത്തിലെ കന്യാസ്ത്രീ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബു താന്‍ തന്നെയാണ് സിസ്റ്റര്‍ ജോസ് മരിയയെയും കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

പാല ഡി വൈ എസ് പി, ഡി എസ് സുനീഷ് ബാബു നല്‍കിയ അപേക്ഷയില്‍ പാല ആര്‍ ഡി ഒ,
സി കെ പ്രകാശാണ് പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയത്. മൃതദേഹം പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് അടക്കിയിരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 17നായിരുന്നു 81കാരിയായ സിസ്റ്റര്‍ ജോസ് മരിയയെ മഠത്തില്‍ അവരുടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :