മകളെപ്പോലെ കാണേണ്ടവർ ലൈംഗികമായി പീഡിപ്പിച്ചു; സോളാർ കമ്മിഷൻ റിപ്പോർട്ട് ഇങ്ങനെ

ലൈംഗിക സംതൃപ്തി കൈക്കൂലിയാണ്, മകളെപ്പോലെ കാണേണ്ടവർ ലൈംഗികമായി പീഡിപ്പിച്ചു; സോളാർ റിപ്പോർട്ട്

aparna| Last Modified വ്യാഴം, 9 നവം‌ബര്‍ 2017 (10:14 IST)
സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെച്ചു. സരിതയെ മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.

സരിതയുടെ ലൈംഗിക ആരോപണത്തിൽ വാസ്തവമുണ്ടെന്നും കമ്മിഷൻ കണ്ടെത്തി. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോർട്ടാണ് സഭയിൽ വച്ചത്. പൊതുജനതാൽപര്യം കണക്കിലെടുത്താണ് റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ നടപടികളില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാനാണ് തിരുവഞ്ചൂരിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടായത്. കൂടാതെ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രത്യേക അന്വേഷണസംഘത്തിനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉമ്മന്‍ ചാണ്ടിയും പേഴ്‌സനല്‍ സ്റ്റാഫും സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അന്നത്തെ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദും ടീം സോളാറിനെ സഹായിച്ചതായും റിപ്പോട്ടില്‍ പറയുന്നു. ഫോണ്‍ രേഖകളില്‍ ആഴത്തിലുള്ള അന്വേഷണം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിച്ചത്. വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് സഭാ നടപടി തുടങ്ങിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു.

അതേസമയം, റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നും കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറിയെന്നും യുഡിഎഫ് ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :