അശ്ലീലമല്ല ഞാനെഴുതിയത്, ആലുവയിൽ ചെന്ന് വിശദീകരണം നൽകില്ല, തെറ്റ് ചെയ്തത് ഫ്രാങ്കോ: നിലപാടിൽ ഉറച്ച് സിസ്റ്റർ ലൂസി

തെറ്റുകാരൻ ഫ്രാങ്കോ, ‘നീ മിണ്ടണ്ട‘ എന്ന് പറയുന്നു: സിസ്റ്റർ ലൂസി പറയുന്നു

അപർണ| Last Modified ബുധന്‍, 9 ജനുവരി 2019 (13:43 IST)
വിശദീകരണം നൽകണമെന്ന കത്തോലിക്ക സഭയുടെ ചോദ്യത്തിനു മറുപടി ഇല്ലെന്നും അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. താന്‍ തെറ്റുകാരിയല്ലാത്തതിനാലാണ് പോകാത്തത്. ഫ്രാങ്കോയാണ് തെറ്റുകാരനെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. എഷ്യാനെറ്റ് ന്യൂസ് ഹൗറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിസ്റ്റര്‍ ലൂസി.

കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തത് തെറ്റായ നടപടിയായി ഞാന്‍ കാണുന്നില്ല, ശരിയായ നടപടിയാണ് കാണുന്നത്. തിരുവസ്ത്രത്തിനുള്ളില്‍ കന്യാസ്ത്രീ അതിക്രമിക്കപ്പെട്ടപ്പോള്‍, ഒന്നല്ല അനേകം തവണ അതിക്രമിക്കപ്പട്ടപ്പോള്‍ എന്ത് കൊണ്ട് തിരുവസ്ത്രത്തിന് വിലകൊടുത്തില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് തിരുവസ്ത്രത്തിന് വിലകൊടുക്കാന്‍ തോനുന്നത്.

എന്നെ പിന്തുണക്കാന്‍ കത്തോലിക്ക സഭ നേതൃത്വത്തില്‍ നിന്ന് ആരെയും കാണുന്നില്ല. എന്നെ അവഗണിക്കാനാണ് ശ്രമിക്കുന്നത്. നീതിക്ക് വേണ്ടി വാദിക്കുന്നവരെ പിന്തുണക്കുമ്പോള്‍ നീ മിണ്ടണ്ട എന്നാണ് പറയുന്നത്. ഈ പ്രവര്‍ത്തികളില്‍ നിന്ന് മനസ്സിലാക്കുന്നത് മിണ്ടിയാല്‍ നിയപരമായി സന്യാസ ജീവിതത്തില്‍ നിന്ന് പുറത്താക്കപ്പെടും എന്ന ശാസനയാണ് നല്‍കുന്നത്. അതിന് ഒരിക്കലും കൂട്ട് നില്‍ക്കാനാവില്ല. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

എന്ത് അനീതികളും കന്യാസ്ത്രീകളുടെ ഇടയില്‍ നടന്നുകൊള്ളട്ടെ. എന്ത് വിഴുപ്പ് ഉണ്ടാലും അത് തിരുവസ്ത്രത്തിനുള്ളില്‍ ഏറ്റെടുത്ത് മൗനമായി ഇരുന്നുകൊള്ളട്ടെ എന്നാണ് സഭ കരുതുന്നത്. 2015 മുതല്‍ കവിതാ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി അനുവാദം ചോദിച്ചു കൊണ്ടിരിക്കുകയാണ്. നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. നിഷേധിച്ചിട്ടും കവിത പ്രസിദ്ധീകരിച്ചു എന്നതാണ് ആരോപണം.

പ്രകൃതിയെ കുറിച്ചുള്ള സുവിശേഷമാണ് എന്റെ പുസ്തകം. അശ്ലീമല്ല. ലൈസന്‍സ് എടുക്കാന്‍ അനുവാദം ചോദിക്കുമ്പോള്‍ അത് നിഷേധിക്കപ്പെടുന്നു. വളരെ കുറഞ്ഞ തുക മതി അതിന്. ആലുവയിലേക്ക് നാളെ വിളിപ്പിച്ചിട്ടുണ്ട്. ആലുവയിലേക്ക് ചെന്ന് ബോധ്യപ്പെടുത്താന്‍ മാത്രം ഞാന്‍ ഒരു തെറ്റും ചെയ്തിട്ടുമില്ല. ഫ്രാങ്കോയാണ് തെറ്റുകാരന്‍. സിസ്റ്റര്‍മാര്‍ക്ക് പിന്തുണ കൊടുക്കാത്ത കത്തോലിക്ക സഭയാണ് തെറ്റുകാര്‍. പിന്തുണക്കാത്ത സന്യാസി സമൂഹങ്ങളാണ് തെറ്റുകാര്‍. ഇനിയും സന്യാസജീവിതം തന്നെ നയിക്കുവാന്‍ തന്നെയാണ് തീരുമാനമെന്നും സിസ്റ്റര്‍ കളപ്പുര പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :