കുടുംബ പ്രശ്നം പരിഹരിക്കാൻ മന്ത്രവാദ ചികിത്സ; യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

രണ്ട് വർഷം മുൻപാണ് പ്രശ്നപരിഹാരം ആവശ്യപ്പെട്ട് യുവതി സുനീർ മന്നാനിയുടെ അടുത്തെത്തുന്നത്.

Last Modified വെള്ളി, 10 മെയ് 2019 (09:15 IST)
മന്ത്രവാദ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. മദ്രസാ അധ്യാപകൻ കൂടിയായ സുനീൻ മന്നാനിയാണ് പിടിയിലായത്. മലപ്പുറം നിലമ്പൂരിന് സമീപം പോത്തുകല്ലിലാണ് സംഭവമുണ്ടായത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിട്ടാണ് പോത്തുകൽ സ്വദേശിയായ 35കാരി സിദ്ധനെ സമീപിച്ചത്.

രണ്ട് വർഷം മുൻപാണ് പ്രശ്നപരിഹാരം ആവശ്യപ്പെട്ട് യുവതി സുനീർ മന്നാനിയുടെ അടുത്തെത്തുന്നത്. തമിഴ്നാട്ടിൽ രാമനാഥപുരം ജില്ലയിലെ ഏർവാടി എന്ന സ്ഥലത്ത് വലിയ ചികിത്സ കേന്ദ്രമുണ്ടെന്നും അങ്ങോട്ടേക്ക് വരണമെന്നും യുവതിയോട് സുനീർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സുനീർ മന്നാനിയ്ക്കൊപ്പം ഏർവാടിയിലേക്ക് പോയ യുവതിയെ യാത്രാ മധ്യേ ഇയാൾ പീഡിപ്പിച്ചു.

തിരികെ നാട്ടിലെത്തിയ ശേഷം സംഭവിച്ചതെല്ലാം പുറത്തു പറയുമെന്ന് പറഞ്ഞ് ഇയാൾ സ്ത്രീയെ ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടില്വെച്ചും പീഡിപ്പിച്ചു. മാനഹാനി ഭയന്ന് പീഡന വിവരം യുവതി മറച്ചുവെച്ചു. ഒടുവിൽ ഭർത്താവിനെ വിവരം അറിയിക്കുകയും പോത്തുങ്കൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

കൂടുതൽ സ്ത്രീകൾ ഇയാളുടെ ചൂഷണത്തിനിരയായിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാർഡ് ചെയ്തു. പോത്തുകൽ, ആനക്കയം എന്നിവടങ്ങളിലെ മദ്രസകളിൽ അധ്യാപകനായിരുന്നു സുനീർ. പിന്നീട് വിദേശത്തേക്ക് പോയി. തിരിച്ചെത്തിയ ശേഷമായിരുന്നു വ്യാജ ചികിത്സ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :