നദിപോലെ ഒഴുകിയ സിനിമ, മായാനദിയിലെ സ്ത്രീവിരുദ്ധത മാത്രം ആരും കണ്ടില്ലേ?

പുകഴ്ത്തലുകൾക്കിടയിൽ ആരും ഇത് ശ്രദ്ധിച്ചില്ല

aparna| Last Modified തിങ്കള്‍, 15 ജനുവരി 2018 (11:47 IST)
മലയാള സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. നേരത്തേ മമ്മൂട്ടി അഭിനയിച്ച കസബയിലെ രംഗങ്ങളാണ് ചർച്ച ചെയ്തത്. ഇപ്പോൾ ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ രംഗങ്ങളാണ് ചർച്ചയാകുന്നത്.

നിരൂപകർ അടക്കം സോഷ്യൽ മീഡിയ മുഴുവൻ ആഘോഷമാക്കിയ ചിത്രമാണ് മായാനദി. മായാനദിയിലെ സ്ത്രീ‌വിരുദ്ധ ഡയ‌ലോഗ് വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് അരുവിക്കരയിലെ കോൺഗ്രസ് എംഎൽഎയായ ശബരീനാഥൻ. പുകഴ്ത്തലുകള്‍ക്കിടയില്‍ എന്തേ മായാനദിയിലെ സ്ത്രീവിരുദ്ധത ആരും കാണാതിരുന്നതെന്ന് ശബരീനാഥൻ ചോദിക്കുന്നു.

ശബരീനാഥന്റെ കുറിപ്പ് വായിക്കാം:

ഇന്ന് ഏരീസിൽ പോയി മായാനദി കണ്ടു.നായികാ കഥാപാത്രത്തിനു വ്യക്‌തതയുണ്ട്, അതിനോടൊപ്പം ടൊവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ. നായികയുടെ പെൺസുഹൃത്തിനെ അവരുടെ സഹോദരൻ പറന്നുവന്ന്‌ കരണത്ത് അടിച്ചുവീഴ്ത്തുമ്പോൾ, കലിതുള്ളി ആക്രോശിക്കുമ്പോൾ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്ലൈറ്റിൽ പെൺസുഹൃത്ത് തന്റെ സ്വപ്നങ്ങൾക്ക് വിടപറഞ്ഞു ഗൾഫിലേക്ക് മടങ്ങുന്നു.

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ ? പക്ഷേ നിർഭാഗ്യവശാൽ നദിപോലെ ഒഴുകിയ ഓൺലൈൻ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല!!! ഓൾഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങൾ ഒരുപോലെയാകണം. അതിൽ നമ്മൾ സൗകര്യപൂർവം സെലെക്ടിവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :