ക്രിമിനല്‍ കേസുകള്‍ തിരിച്ചടിയായി; മഞ്ജുവിന് സുരക്ഷ നല്‍കില്ലെന്ന് പൊലീസ് - തീരുമാനം നാളെ

ക്രിമിനല്‍ കേസുകള്‍ തിരിച്ചടിയായി; മഞ്ജുവിന് സുരക്ഷ നല്‍കില്ലെന്ന് പൊലീസ് - തീരുമാനം നാളെ

  sabarimala protest , sabarimala , police , Manju , പൊലീസ് , ശബരിമല , മഞ്ജു , ഐജി മനോജ് എബ്രഹാം,​ എസ് ശ്രീജിത്ത്
പത്തനംതിട്ട| jibin| Last Modified ശനി, 20 ഒക്‌ടോബര്‍ 2018 (17:27 IST)
ദർശനത്തിനെത്തിയ ചാത്തന്നൂർ സ്വദേശിയും കേരള ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവുമായ മഞ്ജുവിന് പൊലീസ് സുരക്ഷ നല്‍കില്ല. ഇവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് പൊലീസ് നടപടി. ഇക്കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

മഞ്ജുവിന്റെ മുൻകാല പ്രവർത്തനങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്. തിരക്കിനൊപ്പം കനത്ത മഴയും പ്രതികൂല സാഹചര്യവും കണക്കിലെടുത്ത് ഇന്ന് മല കയറരുതെന്നും പൊലീസ് ഇവരോട് ആവശ്യപ്പെട്ടു.

എഡിജിപിയും ഐജിമാരും കൂടിയാലോചന നടത്തിയ ശേഷമാണ് മഞ്ജുവിന് സുരക്ഷ നല്‍കേണ്ടതില്ലെന്ന
തീരുമാനത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പേരിൽ കേസുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു.

സുരക്ഷാസാഹചര്യം പരിഗണിക്കണമെന്ന പൊലീസിന്റെ അഭ്യർഥന നിരസിച്ച് മല കയറാനുള്ള മഞ്ജുവിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം നടത്തുകയാണ്. മരക്കൂട്ടത്തും സന്നിധാനത്തും ആയിരത്തോളം പ്രതിഷേധക്കാര്‍ തടിച്ചു കൂടിയിരിക്കുകയാണ്.

മുപ്പത്തിയെട്ടുകാരിയായ മഞ്ജു ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ശബരിമല ദർശനം നടത്താൻ ആഗ്രഹം അറിയിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. താന്‍ വിശ്വാസിയാണ് ആക്ടിവിസ്റ്റല്ലെന്നും മഞ്ജു പൊലീസിനെ ധരിപ്പിച്ചു.

ഐജി മനോജ് എബ്രഹാം,​ എസ് ശ്രീജിത്ത്,​ എഡിജിപി അനിൽകാന്ത് തുടങ്ങിയവർ പമ്പയിലെ സ്റ്റേഷനിലെത്തി മഞ്ജുവായി ചർച്ച നടത്തിയെങ്കിലും മല കയറണമെന്ന ആവശ്യത്തില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.


അതേസമയം, കൂടുതൽ യുവതികൾ വരാനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :