നുണകളുടെ കൂമ്പാരം തുറന്നുവിട്ട് സുരേന്ദ്രൻ, പൊളിച്ചടുക്കി പൊലീസ്- സിസിടിവിയുടെ കൈയ്യൊപ്പ് പതിഞ്ഞില്ലായിരുന്നുവെങ്കിൽ?

അപർണ| Last Modified തിങ്കള്‍, 19 നവം‌ബര്‍ 2018 (08:31 IST)
അയ്യപ്പഭക്തര്‍ പവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഒരു മാർഗമായി ബിജെപി നേതാവ് ഉപയോഗിക്കുകയായിരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ടു ചവിട്ടിയെന്നു പത്രക്കാരോടു കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നുമുണ്ടാകില്ലെന്നും സംഘികള്‍ക്കു നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗമായതിനാലാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തോമസ് ഐസക്കിന്റെ കുറപ്പിന്റെ പൂര്‍ണരൂപം:

അയ്യപ്പഭക്തര്‍ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്റെ തനിനിറം വിശ്വാസികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസിടിവിയുടെ മുന്നില്‍വെച്ചു സുരേന്ദ്രനെക്കൊണ്ടു ചെയ്യിച്ചത് ആരായിരിക്കും എന്ന് അവര്‍ക്കു ബോധ്യമായിക്കാണും.

ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ടു ചവിട്ടിയെന്നു പത്രക്കാരോടു കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാന്‍ സാധ്യതയില്ല. കാരണം, സംഘികള്‍ക്കു നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗമാണ്. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാന്‍ സാധ്യതയില്ല. ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ടു ചവിട്ടിയെന്ന് സുരേന്ദ്രന്‍ ആരോപിക്കുമ്പോള്‍, തറയില്‍ ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നല്‍കുന്ന പത്തനംതിട്ട എസ്പിയാണ് സിസി ടിവി ദൃശ്യത്തിലുള്ളത്.

കൈയോടെ പിടിക്കപ്പെട്ട സുരേന്ദ്രനിപ്പോള്‍ പ്രതിക്കൂട്ടിലാണ്. വിധിയെഴുതേണ്ടതു യഥാര്‍ഥ വിശ്വാസികളും. എങ്ങനെയും കേരളത്തിലൊരു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ്സ്, ഒരു സാക്ഷിമൊഴിയുടെയും സഹായമില്ലാതെ വ്യക്തമായിക്കഴിഞ്ഞു. ഇനി ശിക്ഷ യഥാര്‍ഥ വിശ്വാസികള്‍ വിധിക്കട്ടെ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :