ശ്രീശാന്തിനു വേണ്ടി പന്ന്യന്‍; വിലക്ക് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (13:37 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍. ശ്രീശാന്തിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് പന്ന്യന്‍ നിലപാട് വ്യക്തമാക്കിയത്.

ഐ പി എല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ബി സി സി ഐയുടെ വിലക്ക് ശ്രീശാന്തിനു മേലുണ്ട്. ഈ വിലക്ക് നീക്കാന്‍ മുഖ്യമന്ത്രി ബി സി സി ഐയിലും കേന്ദ്രസര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തണം. കേസില്‍ ആരോപണ വിധേയനായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വ്വം ശ്രീശാന്തിനെ അവഗണിച്ചെന്നും പന്ന്യന്‍ പറഞ്ഞു.

കോടതിവിധിയോടെ ശ്രീശാന്ത് ചതിക്കുഴിയില്‍പ്പെടുകയായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. കേസ് നീട്ടിക്കൊണ്ടു പോകാന്‍ ശ്രീശാന്തിനെതിരെ തെളിവുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു പൊലീസ്. ശ്രീശാന്ത് കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ ബി സി സി ഐ ഭരണഘടനയക്ക് വിധേയമായി വിലക്ക് പിന്‍വലിക്കണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.

കേസില്‍ ആരോപണവിധേയനായപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്നും പന്ന്യന്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് പന്ന്യന്‍ രവീന്ദ്രന്‍ ശ്രീശാന്തിനു പിന്തുണയുമായി കൊച്ചി കലൂരിലെ ശ്രീശാന്തിന്റെ വീട്ടിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :