രൂപേഷിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം ഏഴു വരെ നീട്ടി

കൊല്ലം| JOYS JOY| Last Modified ബുധന്‍, 29 ജൂലൈ 2015 (17:43 IST)
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം ഏഴു വരെ നീട്ടി. കൊല്ലം കോടതിയാണ് റിമാന്‍ഡ് കാലാവധി അടുത്തമാസം ഏഴുവരെ നീട്ടിയത്. റിമാന്‍ഡ് കാലാവധി നീട്ടിയതിനെ തുടര്‍ന്ന് രൂപേഷിനെ കോയമ്പത്തൂര്‍ ജയിലിലേക്ക് കൊണ്ടു പോയി.

കഴിഞ്ഞ അഞ്ചു ദിവസമായി കൊല്ലം കുണ്ടറ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു രൂപേഷ്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കുണ്ടറ പൊലീസ് രൂപേഷിനെ കോടതിയില്‍ ഹാജരാക്കിയത്. മാവോയിസ്റ്റുകളെന്ന പേരില്‍ കൊല്ലം കുണ്ടറയില്‍ അറസ്റ്റിലായ പി രമണന്റെയും ആനന്ദന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് രൂപേഷിനെ പൊലീസ് ഇക്കഴിഞ്ഞ 18ന് കസ്റ്റഡിയില്‍ വാങ്ങിയത്.

റിമാന്‍ഡ് കാലാവധി അവസാനിക്കുമ്പോള്‍ കൊല്ലത്ത് വീണ്ടും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, കരിനിയമങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നടത്തിവരുന്ന നിരാഹാര സമരം കോയമ്പത്തൂര്‍ ജയിലിലും തുടരുമെന്ന് രൂപേഷ് വ്യക്തമാക്കി.

രാഷ്‌ട്രീയ തടവുകാരനായി പരിഗണിക്കുന്നത് ഉള്‍പ്പെടെ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രൂപേഷ് നിരാഹാരം ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :