'പിരിവെടുത്ത് കാർ വാങ്ങിത്തരേണ്ട, പ്രസിഡണ്ടിന്റെ വാക്കാണ് വലുത്'; മുല്ലപ്പള്ളിയുടെ നിർദേശം അംഗീകരിച്ച് രമ്യ

യൂത്ത് കോൺഗ്രസ് പിരിവെടുത്തു തനിക്കായി കാർ വാങ്ങേണ്ടതില്ലെന്ന് രമ്യ ഹരിദാസ് പറഞ്ഞു.

Last Updated: തിങ്കള്‍, 22 ജൂലൈ 2019 (09:05 IST)
യൂത്ത് കോൺഗ്രസ്, കാർ വാങ്ങിനൽകുന്നത് സംബന്ധിച്ചുണ്ടായ വിവാദം അവസാനിപ്പിക്കാൻ രമ്യ ഹരിദാസ് എംപി. യൂത്ത് കോൺഗ്രസ് പിരിവെടുത്തു തനിക്കായി കാർ വാങ്ങേണ്ടതില്ലെന്ന് രമ്യ ഹരിദാസ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അനുസരിക്കും. പൊതുജീവിതം സുതാര്യമായിരിക്കണമെന്നതു വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ് സമൂഹമാധ്യമത്തിൽ‌ പ്രതികരിച്ചു. മദർ തെരേസയുടെ ചിത്രമുൾപ്പെടെ പങ്കു വച്ചാണ് എംപി നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്കിലെ പ്രസ്താവന ഇങ്ങനെ: “എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാനശ്വാസം. ഞാൻ കെ.പി.സി.സി. പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നു.

എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരുപക്ഷേ, എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതയ്ക്കുവേണ്ടി ജീവൻ പണയം വെച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേയായിരിക്കണം.

ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയ എനിക്ക് അൽപ്പമെങ്കിലും ആശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിലാണ്. അവിടെ എന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് എന്റെ വ്രതവും ശപഥവുമാണ്.”

രമ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ വാഹനം വാങ്ങി നൽകുന്നതിന് 1000 രൂപയുടെ കൂപ്പൺ അച്ചടിച്ചു പിരിവു നടത്താനുള്ള യൂത്ത് കോൺഗ്രസ് ആലത്തൂർ‍ ലോക്സഭാ കമ്മിറ്റിയുടെ നീക്കമാണു വിവാദത്തിന് തിരികൊളുത്തിയത്. രമ്യയെ അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ വന്നെങ്കിലും ഇതിനെ എതിർത്തുകൊണ്ടുള്ള കെപിസിസി പ്രസിഡന്റിനെ നിലപാടാണു പിൻമാറ്റത്തിനു പ്രധാന കാരണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :