ദിലീപ് ചിത്രം രാമലീലയുടെ റിലീസിംഗിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് മുരളീ ഗോപി

ദിലീപ് ചിത്രം രാമലീലയുടെ റിലീസിംഗിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് മുരളീ ഗോപി

  murali gopy , Ramaleela , malayalam filim , ദിലീപ് , മുരളീ ഗോപി , ഫേസ്‌ബുക്ക് , രാമലീല
കൊച്ചി| jibin| Last Updated: വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (17:48 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപ് നായകനായ
ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെ നടനും സംവിധായകനുമായ മുരളീ ഗോപി.

കഴിയുന്നത്ര ജീവിതങ്ങൾ താറുമാറാക്കാനാണ് രാമലീലയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും മുരളീ ഗോപി തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

മുരളീ ഗോപിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

"രാമലീല" എന്ന, റിലീസ് ചെയ്യാനിരിക്കുന്ന, ഒരു സിനിമയുടെ പേരിലാണ് ഈ പോസ്റ്റ്. ഇതിലെ മുഖ്യ കഥാപാത്രമായി അഭിനയിക്കുന്ന നടൻ കുറ്റാരോപിതനായി ജയിലിൽ കഴിയുകയാണ്. ആ കാരണവും പറഞ്ഞ് ഈ സിനിമയ്‌ക്കെതിരായി നിലകൊള്ളുകയും, ഇത് ബഹിഷ്‌ക്കരിക്കണമെന്ന് ആജ്ഞാപിക്കുകയും ഇത് പ്രദർശിപ്പിക്കുന്ന കൊട്ടകകളെ വരെ ചുട്ട് ചാമ്പലാക്കണമെന്ന് പൊതുജനത്തോട് ആഹ്വാനം നടത്തുകയും ചെയ്യാൻ തക്കവണ്ണം മൂത്തിരിക്കുന്നു ഇവിടത്തെ ചങ്ങലക്കിടാത്ത "സാംസ്കാരികവും സദാചാരപരവുമായ" ഭ്രാന്ത്.
ആരോപിതൻ അഴികൾക്കുള്ളിലാണ്. നിയമം കൃത്യമായി അതിന്റെ ജോലിയും ചെയ്യുന്നു. പക്ഷെ, അത് മാത്രം പോരാ, ഇക്കൂട്ടർക്ക്. അതിന്റെ പേരിൽ കഴിയുന്നത്ര പേരെ നശിപ്പിക്കണം. കഴിയുന്നത്ര ജീവിതങ്ങൾ താറുമാറാകണം. ഒരുപാട് പേര് കരയണം. അതാണ് ഉദ്ദേശം.
ആ ഉദ്ദേശം ജനിക്കുന്നത് സമൂഹത്തോടുള്ള കടപ്പാടിൽ നിന്നോ, നന്മ പുലരണം എന്ന കർമ്മ ബോധത്തിൽ നിന്നോ അല്ല, മറിച്ച്, ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതത്തിൽ നിന്നാണ്. ഇംഗ്ലീഷിൽ ഇതിനെ sadism എന്ന് പറയും.
ആറ്റുനോറ്റ് ആദ്യ സിനിമ ചെയ്യുന്ന ഒരു സംവിധായകൻ ഉണ്ട് ഈ സിനിമയ്ക്ക്. ആ ഒരു കാരണം മതി ഈ സിനിമയെ താങ്ങി സംസാരിക്കാൻ. സിനിമ നടന്റെ കലയല്ല മറിച്ച് സംവിധായകന്റെ കലയാണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ്, നടന്മാരെ സദാസമയവും ഇകഴ്ത്താൻ ശ്രമിക്കുന്നവരാണ് ഇത്തരം അസുര ആഹ്വാനങ്ങൾ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ഈ സിനിമ കാണണമോ കാണണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഈ നാട്ടിലെ ഓരോ പൗരന്റെയും സ്വാതന്ത്ര്യവും ഇഷ്ടവുമാണ്.
"ഇത് എന്ത് വന്നാലും കാണരുത്; കാണാൻ ശ്രമിച്ചാൽ കാണിക്കില്ല", എന്ന് നിങ്ങളോടു പറയുന്ന ഒരു സുഹൃത്തുണ്ടെങ്കിൽ, അയാളെ വെറുക്കാതെ, അയാളുടെ അടുത്ത് ചെന്ന് ചെവിയിൽ മന്ത്രിക്കുക: "നീ ഇപ്പോൾ പറഞ്ഞതാണ് യഥാർത്ഥ ഫാസിസം. ഇതാണ് യഥാർത്ഥ വിധ്വംസക പ്രവർത്തനാം. ഇതാണ് ഒരു ജനാധിപത്യ രാഷ്ട്രത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കടുംകൈ."
ഒരു സഹപാഠി ഒരിക്കൽ പറഞ്ഞ ഒരു വരി ഈ അവസരത്തിൽ ഓർക്കുന്നു: “Ninetynine per cent of the moral pronouncements that we hear around us, is nothing but pure jealousy dressed up as moral outrage”. (നമുക്ക് ചുറ്റും കേൾക്കുന്ന സദാചാര/ധാർമ്മിക പ്രഖ്യാപനങ്ങളിൽ 99 ശതമാനവും ഉത്ഭവിക്കുന്നത് ശുദ്ധമായ അസൂയയിൽ നിന്നാണ്”).
പ്രിയ ദേശമേ,
ഇരയോടൊപ്പം നിൽക്കുക.
കുറ്റത്തെ അപലപിക്കുക.
കുറ്റവാളിയെ കണ്ടെത്തിയാൽ ശിക്ഷിക്കുക.
കലയെ വെറുതേ വിടുക.
കളങ്കിതരല്ലാത്തവരെ ദ്രോഹിക്കാതിരിക്കുക



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :