ഉടുമ്പ് വേട്ട: രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നാല് പിടിയില്‍

ഉടുമ്പിനെ കൊന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവേ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നാലു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

അടിമാലി| സജിത്ത്| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (15:10 IST)
ഉടുമ്പിനെ കൊന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവേ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നാലു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശിയും മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ യുമായ ജോസ് പ്രകാശ് (39), മാവേലിക്കര പൊലീസ് സ്റ്റേഷന്‍ സി.പി.ഒ ചവറ സൌത്ത് ദൈവ വിലാസം വീട്ടില്‍ സലീം കുമാര്‍ ശശിധരന്‍ (38) എന്നിവര്‍ ഉള്‍പ്പെടെയാണു നാലു പേരെ പിടികൂടിയത്.

ഇവരുടെ സുഹൃത്തുക്കളായ കരുനാഗപ്പള്ളി പൈങ്ങേണ്ട സുനില്‍ സുരേന്ദ്രന്‍ (31), മാലി ഭാഗത്ത് ഉണ്ണിക്കുട്ടന്‍ ജയസാഗര്‍ (26) എന്നിവരും ഇവര്‍ക്കൊപ്പം പിടിയിലായി. മൂന്നാറില്‍ നിന്ന് കൊല്ലത്തേക്ക് പോവുന്ന വഴിയില്‍ ഇവരുടെ കാര്‍ നേര്യമംഗലം വനത്തിലെ ചീയപ്പാറയില്‍ വച്ച് ഉടുമ്പിനെ ഇടിക്കുകയും ഇവര്‍ അതിനെ കാറില്‍ കടത്തുകയുമായിരുന്നു. എന്നാല്‍ ഉടുമ്പിനെ കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞപ്പോള്‍ തങ്ങള്‍ പൊലീസുകാരാണെന്നും അടുത്തുള്ള വനം വകുപ്പ് ഓഫീസില്‍ എത്തിക്കുമെന്നും പറഞ്ഞു തടിതപ്പി.

പക്ഷെ ഇടയ്ക്ക് ചെക്ക്പോസ്റ്റില്‍ വച്ച് വനപാലകര്‍ ഇവരെ പിടികൂടി. റേഞ്ച് ഓഫീസര്‍ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :