യുഡിഎഫ് ഭരണകാലത്ത് അഴിമതിയില്‍ ആറാടിയവരുടെ കാര്യം ഉമ്മന്‍ചാണ്ടി മൂലക്കിരുത്തിയ ജേക്കബ് തോമസ് തീരുമാനിക്കും

കേസുകളില്‍ വ്യക്തമായ അന്വേഷണം നടത്തി ജനങ്ങള്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്

പിണറായി വിജയന്‍ , ലോക്നാഥ് ബെഹ്റ , ജേക്കബ് തോമസ് , ശങ്കര്‍ റെഡ്ഡി
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 31 മെയ് 2016 (15:52 IST)
എന്‍ ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ഡോ ജേക്കബ് തോമസിനെ നിയമിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അഴിമതിക്കെതിരെ വടിയെടുക്കാനെന്ന് വ്യക്തം. ഈ നിയമനത്തിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപണങ്ങള്‍ നേരിട്ട മന്ത്രിമാരുടെയും എല്‍എല്‍എമാരുടെയും നേര്‍ക്ക് നിയമത്തിന്റെ കൈകള്‍ നീട്ടിയിരിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.


യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി ആരോപണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് അധികാരത്തിലേറിയ എല്‍ഡിഎഫിന് അഴിമതി കേസുകളില്‍ വ്യക്തമായ അന്വേഷണം നടത്തി ജനങ്ങള്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ഇതേത്തുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകളെയും അഴിമതികള്‍ക്കെതിരെയും പരസ്യമായി രംഗത്തുവന്ന ജേക്കബ് തോമസിനെ വിജിലന്‍സ് തലവനായി നിയമിക്കാന്‍
സര്‍ക്കാര്‍ തീരുമാനിച്ചത്. ഔദ്യോഗിക നിലപാടുകളും അദ്ദേഹം പുറത്തുനടത്തിയ പ്രസ്‌താവനകളും കഴിഞ്ഞ സര്‍ക്കാരിന് തലവേദനയായപ്പോള്‍ സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കാന്‍ അദ്ദേഹത്തിനായി.

ബാര്‍ കോഴ, സോളാര്‍ തട്ടിപ്പ്, പാറ്റുര്‍ ഭൂമി ഇടപാട്‌, കടകം പള്ളി ഭൂമിതട്ടിപ്പ് കേസ്, മെത്രാന്‍ കായല്‍ വിഷയം എന്നിങ്ങനെയുള്ള നിരവധി ആരോപണങ്ങളും കേസുകളും ഉയര്‍ത്തി കാട്ടിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതും ജയിച്ചതും. ബാര്‍ കോഴയടക്കമുള്ള ആരോപണങ്ങളില്‍ യുഡിഎഫിനെതിരെ പരസ്യ നിലപാടുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന്
ഉമ്മന്‍ ചാണ്ടി മൂലക്കിരുത്തിയ ജേക്കബ് തോമസിനെ വിജിലന്‍‌സിലേക്ക് തിരികെ കൊണ്ടുവന്നതിന് പിന്നില്‍ പിണറായി സര്‍ക്കാരിന് വ്യക്തമായ പദ്ധതികള്‍ ഉണ്ട്. യു ഡി എഫിനെതിരെ ഉയര്‍ന്ന അഴിമതി കേസുകള്‍ സജീവമാക്കി നിര്‍ത്തുകയും പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കി നിര്‍ത്തുകയുമാണ് ലക്ഷ്യം.

മുന്‍ മന്ത്രിമാരെ കൂടാതെ പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നിരവധി കേസുകളാണ് ഉന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം വഴിമുട്ടിയ
അവസ്ഥയില്‍ വിജിലന്‍‌സില്‍ കെട്ടിക്കിടക്കുന്നത്. യു ഡി എഫ് സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം പല കേസുകളിലും വ്യക്തമായ തീരുമാനങ്ങളും നടപടികളുമെടുക്കാന്‍ കഴിയുന്നില്ലെന്ന് വിജിലന്‍‌സ് എഡി ജി പിയായിരുന്ന വേളയില്‍ ജേക്കബ് തോമസ് പരസ്യമായി പറഞ്ഞിരുന്നു. ബാര്‍ കോഴയില്‍ കെഎം മാണി കുടുങ്ങുമെന്ന അവസ്ഥ ഉണ്ടായപ്പോള്‍ കേസിന്റെ അന്തിമഘത്തില്‍ അദ്ദേഹത്തെ മാറ്റുകയായിരുന്നു. കെ ബാബുവിന്റെയും മാണിയുടെയും ആവശ്യം ഉമ്മന്‍ ചാണ്ടി അംഗീകരിച്ചതോടെ രമേശ് ചെന്നിത്തല വഴി കേസ് അന്വേഷണത്തില്‍ നിന്ന് അദ്ദേഹത്തെ തെറിപ്പിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പകവീട്ടലില്‍ കേരള പൊലീസ് ഹൗസിംഗ്
കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായി ചുമതലയേല്‍ക്കാനായിരുന്നു ജേക്കബ് തോമസിന്റെ വിധി.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ മാറ്റി പകരം ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റയെ നിയമിച്ചതും സര്‍ക്കാരിന്റെ ശക്തമായ നിലപാടാണ്. കുറ്റാന്വോഷണരംഗത്തും ക്രമസമാധാന പാലന രംഗത്തും നടത്തിയ മികവുകളാണ് അദ്ദേഹത്തെ സംസ്ഥാന പൊലീസിന്റെ മേധാവിയാക്കാന്‍ എന്‍ഡിഎഫ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സര്‍ക്കാര്‍ അഴിമതിക്കും അതിന് കൂട്ടു നില്‍ക്കുന്നവര്‍ക്കും എതിരാണെന്ന് ഈ നിയമനത്തിലൂടെ വ്യക്തമാക്കി കൊടുക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനായി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :