മുടിമുറിച്ച സംഭവം: സുധീരന്‍ മാപ്പ് പറയണമെന്ന് പിണറായി

 കോണ്‍ഗ്രസ് സ്ഥാനാര്‍ഥി , മുടിമുറിച്ച സംഭവം , വിഎം സുധീരന്‍ , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 26 നവം‌ബര്‍ 2015 (11:22 IST)
നെയ്യാറ്റിന്‍കരയില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ മുടി മുറിച്ചെന്ന പരാതി വ്യാജമാണെന്നു പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മാപ്പ് പറയണമെന്ന് സിപിഎം നേതാവ് പിണറായി വിജയന്‍. സ്വന്തം പാര്‍ട്ടിക്കാര്‍ തോല്‍പിച്ച സങ്കടത്തില്‍ വയനാട്ടില്‍ ആത്മഹത്യചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാത്ത സുധീരന്‍ വ്യാജ പരാതി നല്‍കിയ പരാതിക്കാരിയായ എല്‍ സതികുമാരിയുടെ അടുക്കലേക്ക് പാഞ്ഞെത്തിയെന്നും പിണറായി ഫേസ്‌ബുക്കില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്‌ബുക്കിന്റെ പുര്‍ണ്ണരൂപം:-

പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎമ്മുകാര്‍ ആക്രമിച്ചു; അവരുടെ മുടി മുറിച്ചു; സിപിഎം അതിനു മറുപടി പറയണം;
പ്രതികളെ സിപിഎമ്മുകാര്‍ അന്വേഷിച്ചു കണ്ടെത്തണം എന്നിങ്ങനെ നിരന്തരം പ്രസ്താവന ഇറക്കുകയും സമരം സംഘടിപ്പിക്കുകയും ചെയ്ത കെപിസിസി പ്രസിഡൻറ് വിഎം സുധീരൻ നിരുപാധികം മാപ്പു പറയാൻ തയാറാകണം.

പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തിലെ കൊല്ലായില്‍ ഡിവിഷനില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതികുമാരിയുടെ മുടിമുറിക്കല്‍ കഥ കള്ളമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു എന്ന വാർത്ത സുധീരൻ കണ്ടു കാണും എന്ന് വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ സതികുമാരി സ്വയം മുടിമുറിച്ചതാണെന്ന് പൊലീസ് കണ്ടെത്തി എന്നാണ് വാർത്ത.

മുടിമുറിക്കല്‍ ദേശീയവിഷയമാക്കി , സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനും സ്ത്രീവിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിക്കാനും കെപിസിസി പ്രസിഡന്റ് അമിതമായ ആവേശത്തോടെയാണ് ശ്രമിച്ചത്. സ്വന്തം പാർട്ടിക്കാർ തോൽപിച്ച സങ്കടത്തിൽ വയനാട്ടില്‍ ആത്മഹത്യചെയ്ത ' കോണ്‍ഗ്രസ് നേതാവിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാത്ത സുധീരന്‍, സതികുമാരിയുടെ അടുക്കലേക്ക് പാഞ്ഞെത്തി. അവര്‍ക്ക് കെപിസിസി സാമ്പത്തികസഹായവും നല്‍കി. കോണ്‍ഗ്രസിന്റെ കള്ളക്കഥ വിശ്വസിച്ച ചില സാംസ്കാരികനായകര്‍ പ്രസ്താവനയും ഇറക്കി. ഇത്തരം കഥകളിലൂടെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന പഴയ കോൺഗ്രസ് മാനസികാവസ്ഥയിൽ നിന്ന് പുറത്തു കടക്കാൻ സുധീരന് കഴിയാത്തത് ഖേദകരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :