പോള്‍ മുത്തൂറ്റ് വധക്കേസില്‍ ശിക്ഷാവിധി നാളത്തേക്കു മാറ്റിവച്ചു

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (11:32 IST)
യുവവ്യവസായി പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ട കേസിൽ വിധി പറയുന്നതു നാളത്തേക്കുമാറ്റി. മൂന്നു പ്രതികൾ ഹാജരാകാതിരുന്നതിനെ തുടർന്നാണ് തിരുവനന്തപുരം പ്രത്യേക കോടതി കേസ് മാറ്റിയത്. ജയചന്ദ്രൻ, സുധീഷ്, ഹസൻ സന്തോഷ് എന്നിവരാണ് ഹാജരാകാതിരുന്നത്.

ഒന്നാം പ്രതി ജയചന്ദ്രൻ ഗതാഗതക്കുരുക്കിൽപ്പെട്ടതിനാലാണ് ഹാജരാകത്തതെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇനി ഒഴിവുകൾ പറയരുതെന്ന് കോടതി അന്ത്യശാസനം നൽകി. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ കാരി സതീശ് അടക്കം 19 പേരാണ് കേസിലെ പ്രതികള്‍. മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്കുപോകും വഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.

2009 ആഗസ്ത് 22നാണ് പോള്‍ എം.ജോര്‍ജ് കുത്തേറ്റ് മരിച്ചത്. കേരള പോലീസ് ആദ്യം തയ്യാറാക്കിയ കുറ്റപത്രത്തില്‍ 25 പേരെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ 2010 ജനവരി 29ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം എറ്റെടുത്ത ശേഷം 14 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. വിശദാന്വേഷണത്തിനിടെ അഞ്ചുപേരും കൂടി പ്രതികളായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :