രക്തം പരിശോധിക്കാൻ മദ്യപാനിയെന്ന് സംശയിക്കുന്ന ആളുടെ സമ്മതം ആവശ്യമോ? സത്യമെന്ത്?

ഇവനെയൊക്കെ IPS കൊടുത്ത് നമ്മുടെ ജീവൻ കാക്കുന്ന പണി ഏല്പിച്ചവരെ പറഞ്ഞാൽ മതി

Last Modified ശനി, 3 ഓഗസ്റ്റ് 2019 (16:46 IST)
തിരുവനന്തപുരത്ത് ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ മരണപ്പെട്ട സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയതായി ആരോപണം. ശ്രീറാമിനെ വൈദ്യപരിശോധനയ്ക്ക് അയക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന ആരോപണവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

വൈദ്യപരിശോധനയ്ക്ക് മദ്യപാനിയെന്ന് സംശയിക്കുന്ന ആളിന്റെ അനുവാദം വേണമെന്നും ശ്രീറാം സമ്മതിക്കാത്തതിനാൽ രക്തപരിശോധന നടത്താൻ കഴിഞ്ഞില്ലെന്നും ഇന്ന് രാവിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത്തരം കേസുകളിൽ മദ്യപാനിയെന്ന് സംശയിക്കുന്ന ആളുടെ അനുവാദം ആവശ്യമില്ലെന്ന് വ്യക്തമാക്കുകയാണ് അഭിഭാഷകൻ ഹരീഷ് വാസുദേവൻ ശ്രീദേവി തന്റെ ഫേസ്ബുക്കിലൂടെ.

മദ്യപിച്ചു അശ്രദ്ധമായി വാഹനം ഓടിച്ചാൽ, അതുവഴി ഒരാളെ മനഃപൂർവ്വമല്ലാതെ ഇടിച്ചു കൊന്നാൽ മൂന്നു കുറ്റങ്ങളാണ് നിൽക്കുക. IPC 304A, 279 വകുപ്പ്കൾ. മോട്ടോർവാഹന നിയമം 185 ആം വകുപ്പ്.

ഒരപകടം നടന്ന സ്ഥലത്ത് വണ്ടിയോടിച്ചിരുന്ന ആൾ മദ്യപാനി ആണെന്ന് സംശയിക്കുന്ന പക്ഷം MV ആക്റ്റ് 203, 204 എന്നീ വകുപ്പുകൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

പിടിച്ച ആളേ എത്രയും വേഗം, പരമാവധി 12 മണിക്കൂറിനകം മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണം. ബ്രീത്ത് അനലൈസറിൽ ആദ്യം ശ്വാസം പരിശോധിക്കണം. പ്രാഥമികമായി മദ്യപാനം തെളിഞ്ഞാൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം. രക്തം പരിശോധിക്കാൻ ആൾ വിസമ്മതിച്ചാൽ അറസ്റ്റ് ചെയ്തു രക്തം പരിശോധിക്കണം. രക്തത്തിൽ 100 മില്ലീ ലിറ്ററിൽ 30 mg മദ്യം ഉണ്ടെങ്കിൽ ആൾ പ്രതിയാകും. 6 മാസം വരെ തടവോ 10000 വരെ രൂപ പിഴയോ കിട്ടാവുന്ന കുറ്റമാണ്.

"ആൾ രക്തപരിശോധനയ്ക്ക് സമ്മതിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് അത് ചെയ്യാൻ പറ്റില്ല" എന്ന മട്ടിൽ തിരുവനന്തപുരത്തെ ഒരുയർന്ന പോലീസ് ഉദ്യോഗസ്‌ഥൻ ഇന്ന് മാധ്യമങ്ങളോട് പറയുന്നത് കേട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 20(3) ഒക്കെ അദ്ദേഹം പറയുന്നത് കേട്ടു. എന്തൊരു അസംബന്ധമാണ് അത്.

"No person accused of any offence shall be compelled to be a witness against himself" എന്നാണ് ആർട്ടിക്കിൾ 20(3) പറയുന്നത്. അതായത് പ്രതിയെ അയാൾക്ക് എതിരായി കോടതിയിൽ സാക്ഷിയാകാൻ കഴിയില്ല. രക്തപരിശോധന എടുക്കാൻ ഒരാളുടെയും സമ്മതം വേണ്ട. കുറേ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനുണ്ട് എന്ന് ആ ഉദ്യോഗസ്ഥൻ പറയുന്നത് എന്താണെന്നു അയാളോട് തന്നെ ചോദിക്കേണ്ടതാണ്.

203, 204 വകുപ്പുകൾ പാലിക്കുന്നില്ലായെങ്കിൽ എത്ര സാക്ഷികൾ ഉണ്ടായാലും കേസ് കോടതിയിൽ നിൽക്കാൻ സാധ്യതയില്ല.

ഇതാണ് ഇത്തരം ആളുകളുടെ വിവരമെങ്കിൽ, ഇവനെയൊക്കെ IPS കൊടുത്ത് നമ്മുടെ ജീവൻ കാക്കുന്ന പണി ഏല്പിച്ചവരെ പറഞ്ഞാൽ മതി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :