പലരും റോളുണ്ടെന്ന് പറഞ്ഞ് വിളിക്കും, പിന്നെ അഡ്രസ് ഉണ്ടാകില്ല - അബിയുടെ വാക്കുകൾ ഓർത്തെടുത്ത് ഒമർ

ആ കഥയും അബീക്കയും ഒരു വേദനയായി മാറുന്നു: ഒമർ ലുലു

aparna| Last Updated: വെള്ളി, 1 ഡിസം‌ബര്‍ 2017 (14:49 IST)
അപ്രതീക്ഷിതമായാണ് നടനും മിമിക്രിതാരവുമായ അബി അന്തരിച്ചത്. സിനിമാ മേഖലയിൽ നിന്നുമുള്ള നിരവധി താരങ്ങൾ അബിക്ക് അനുശോചനം അറിയിച്ച് രംഗത്തെത്തി. അത്തരത്തിലൊന്നാണ് ഹാപ്പി വെഡ്ഡിംഗ് സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഹാപ്പി വെഡ്ഡിംഗില്‍ അബിയ്ക്ക് ഒരു വേഷമുണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി കളിയാക്കാന്‍ വിളിച്ചതാണോ എന്നായിരുന്നു. കാര്യം തിരക്കിയപ്പോള്‍ ലഭിച്ച മറുപടി പലപും വേഷമുണ്ടെന്ന് പറഞ്ഞ് വിളിച്ച് പറ്റിക്കാറുണ്ടെന്നും പിന്നീട് അവരുടെയൊന്നും വിവരമൊന്നുമില്ലെന്നുമായിരുന്നുവെന്ന് ഒമര്‍ ഓര്‍ത്തെടുക്കുന്നു.

ഒമർ ലുലുവിന്റെ വാക്കുകൾ:

ഇന്ന് രാവിലെ അഭിക്കയുടെ മരണവാർത്ത കണ്ടപ്പോൾ ഒരുപാട് വിഷമമായി സ്കൂൾ പഠനകാലത്ത് ഒരുപാട് കണ്ടാസ്വദിച്ച പ്രകടനമാണ് കലാഭവന്റെ മിമിക്രി കാസറ്റുകളിൽ വരാറുണ്ടായിരുന്ന അഭിക്കയുടെ സ്കിറ്റുകൾ.. പഠിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ആമിനത്താത്തയെ പല അവസരങ്ങളിലും ഞാൻ അനുകരിക്കാറുണ്ടായിരുന്നു.. ചുരുക്കി പറഞ്ഞാൽ അഭിക്കാടെ ഒരു കട്ട ഫാനായിരുന്നു അതുകൊണ്ടൊക്കെ തന്നെ "ഹാപ്പി വെഡ്ഡിങ്ങ് " എന്ന എന്റെ ആദ്യ ചിത്രത്തിൽ അഭിക്കയ്ക്ക് ഒരു വേഷം കൊടുക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.


അങ്ങനെ അതിലെ ഹാപ്പി എന്ന പോലീസ് ക്യാരക്റ്റർ ചെയ്യാനായി ഞാൻ അഭിക്കയെ വിളിച്ചു, ഈ കാര്യം പറഞ്ഞ ഉടനെ ഇക്ക ചോദിച്ചത് "എന്നെ കളിയാക്കാൻ വേണ്ടി വിളിച്ചതാണൊ?" എന്നാണ്.. എന്താണിക്ക ഇങ്ങനെ ചോദിക്കുന്നത് എന്ന് ചോദിച്ചപ്പൊ " പലരും റോളുണ്ടെന്ന് പറഞ്ഞ് വിളിക്കും, പിന്നെ അവരുടെ യാതൊരു അഡ്രസ്സും ഉണ്ടാവാറില്ല " എന്ന് അഭിക്ക പറഞ്ഞു,പലരും ആ കാലാകാരനോട് കാണിച്ച നീതികേട് മുഴുവൻ ആ വാക്കുകളിലുണ്ടായിരുന്നു.

ഹാപ്പി വെഡ്ഡിങ്ങ് കഴിഞ്ഞ് അദ്ദേഹത്തിന് പല പടങ്ങളിലും അവസരം കിട്ടിയിരുന്നു, എന്നാൽ ചില ആരോഗ്യ പ്രശ്നം ഉള്ളത് കൊണ്ട് പോവാൻ പറ്റിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും ആരോഗ്യത്തോടെ നിൽക്കുന്ന ഈ മനുഷ്യന് എന്ത് പ്രശ്നമാണെന്ന് അന്ന് ചിന്തിച്ചിരുന്നു. പിന്നീട് പലപ്പോഴും അഭിക്ക വിളിച്ചത് അദ്ദേഹത്തിന്റെ മനസ്സിലുള്ള ഒരു കഥ പറയുവാൻ വേണ്ടിയാണ്, ആ കഥ എന്ത് കൊണ്ട് ഇക്കയ്ക്ക് തന്നെ ചെയ്തു കൂടാ എന്ന് ഞാൻ ചോദിച്ചപ്പോൾ ,ഒമറ് ചെയ്താൽ കുറച്ചുടെ നന്നാവുമെന്നും ശ്രദ്ധിക്കപ്പെടുമെന്നും അഭിക്ക പറഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീരമായ് ഞാൻ കാണുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന മകൻ ,നാട്ടിൽ രോഗാവസ്ഥയിൽ കഴിയുന്ന അച്ഛന്റെ കൂടെ സമയം ചിലവഴിക്കാൻ വരുന്നതും, മകനോടൊത്ത് ചിലവഴിക്കുന്ന നിമിഷങ്ങൾ ആ അച്ഛന്റെ രോഗാവസ്ഥയിൽ മാറ്റമുണ്ടാക്കുന്നതും, മകൻ തിരികെ മടങ്ങുന്നതുമാണ് കഥാതന്തു. കഥയുടെ ക്ലൈമാക്സ് ഒന്ന് മാറ്റിപ്പിടിച്ചാൽ നന്നായിരിക്കും എന്ന് ഞാൻ ഇക്കയോട് ഒരഭിപ്രായം പറഞ്ഞു, മാറ്റിയിട്ട് ഒമറിനെ വിളിക്കാമെന്ന് അഭിക്ക പറഞ്ഞു.

അതിന് ശേഷം കമ്മിറ്റ് ചെയ്ത മറ്റ് പ്രൊജക്റ്റുകളിൽ ഞാനും അഭിക്കയും തിരക്കിലായി......... ആ കഥ ,അതിന്റെ മാറ്റിയെഴുതപ്പെട്ട ക്ലൈമാക്സ്.... ഒരു വലിയ വേദനയായ് അഭിക്ക മാറുന്നു....
ഷെയ്നിലൂടെ തനിക്ക് നേടാൻ കഴിയാതെ പോയ അംഗീകാരം ലഭിക്കട്ടെ എന്നും എന്റെ മനസ്സിൽ അഭിക്ക ഉണ്ടാവും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :